

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ തുടര്‍ഭരണം ഉറപ്പിക്കാന്‍ എല്‍ഡിഎഫ്. 110 സീറ്റുകളില്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വയ്ക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വലിയ വിജയത്തിനായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ വിശാലമായ പദ്ധതിയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന തരത്തില്‍ ഇടപെടല്‍ വേണമെന്നും, നിലവിലെ പദ്ധതികളുടെ പുരോഗതി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കണം. സോഷ്യല്‍ മീഡിയയെ കാര്യക്ഷമായി ഉപയോഗിക്കണം എന്നുള്‍പ്പെടെ വിശദീകരിക്കുന്ന വിപുലമായ റിപ്പോര്‍ട്ട് ആണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ബൂത്ത് തലത്തില്‍ വിശകലനം ചെയ്തുകൊണ്ടുള്ള വിലയിരുത്തലാണ് യോഗത്തിലുണ്ടായത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
50 ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സമസ്ത മേഖലയിലും എത്തി എന്നത് സമയബന്ധിതമായി ഉറപ്പോക്കണം എന്നും മന്ത്രിമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരുടെ അഭിപ്രായങ്ങളും പരിശോധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഭരണമാറ്റം ഉറപ്പിച്ചും, നൂറ് സീറ്റുകള്‍ നേടുമെന്ന പ്രതീക്ഷയിലും യുഡിഎഫ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന ലക്ഷ്യത്തോടെ തുടര്‍ഭരണത്തിന് ഒരുങ്ങാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
LDF is confident of securing continued rule with a landslide victory in the upcoming assembly elections. Chief Minister Pinarayi Vijayan is projecting the hope of winning 110 seats.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates