തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സി എം രവീന്ദ്രൻ സത്യസന്ധനും സംശുദ്ധനും വിശ്വസ്തനുമായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ സംശയിക്കേണ്ട കാര്യമില്ല. എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ നിന്നും രവീന്ദ്രൻ മനഃപൂർവം മാറിനിൽക്കുന്നതല്ല. അദ്ദേഹത്തിന് അസുഖമുള്ളതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ഓഫീസിനെയും കളങ്കപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി പറഞ്ഞു. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാമതും സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. അതിനിടെയാണ് അസുഖമുണ്ടെന്ന് അറിയിച്ച് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയത്.
സി എം രവീന്ദ്രന്റെ ചികിൽസ സംബന്ധിച്ചും ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ഇതിനായി മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. കോവിഡ് മൂലമുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ ആശുപത്രിയിൽ പ്രവേശിച്ചത്. നേരത്തെയും കോവിഡ് ചികിൽസയുടെ പേരിലാണ് ചോദ്യം ചെയ്യലിൽ നിന്നും മാറി നിന്നത്. രവീന്ദ്രന് ബിനാമി ഇടപാടുകൾ ഉണ്ടെന്നു കരുതുന്ന സ്ഥാപനങ്ങളിൽ ഇ ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates