

കൊച്ചി: മുനമ്പത്തെ തർക്ക ഭൂമി വഖഫിന്റേത് അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. സർക്കാർ അധികാരത്തിൽ എത്തിയാൽ പ്രശ്നം പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് ആലങ്കാരിക പദപ്രയോഗമാണ്. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകിഎന്നും അദ്ദേഹം പറഞ്ഞു.
''മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്ന് ക്യാബിനറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. പൊളിറ്റിക്സ് അല്ലേ? മറ്റ് എന്തെങ്കിലും താല്പര്യമുണ്ടോ എന്ന് അറിയില്ല'' ഹംസ പറഞ്ഞു.
രാഷ്ട്രീയ നേതാവായി പറയുമ്പോൾ ഉള്ള കാര്യം ഭരണകർത്താവാകുമ്പോൾ നടക്കണമെന്നില്ല. ഈ വിഷയത്തിൽ സർക്കാരിനിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മന്ത്രി കെ എം ഷാജി ഉൾപ്പെടെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നിലധികം കോടതികൾ ഇത് വഖഫ് ഭൂമിയാണെന്ന് വിധിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
''മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് ആണ് ഗൂഢാലോചനയുടെ കേന്ദ്രബിന്ദു, അവരാണ് കുറ്റക്കാർ. അവരാണ് ഭൂമി വിറ്റു കാശാക്കാനുള്ള നീക്കം ആദ്യം നടത്തിയത്. അവിടെ കബളിക്കപ്പെട്ട് ഭൂമി വാങ്ങി താമസിക്കുന്ന പാവപ്പെട്ടവരോട് തങ്ങൾക്ക് വിദ്വേഷമില്ല'' ഹംസ പറഞ്ഞു.
മുനമ്പം വിഷയത്തിൽ വകുപ്പു മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവിടെ താമസിക്കുന്നവരുടെ പുനരധിവാസം സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ല. വഖഫ് ഭൂമി വഖഫായി സ്ഥിരപ്പെടുത്തുക എന്നതാണ് ബോർഡിനെ സംബന്ധിച്ച് പ്രധാനം. ഫാറൂഖ് കോളജിനൊപ്പം നിൽക്കണമോ വഖഫ് ബോർഡിനൊപ്പം നിൽക്കണമോ എന്ന് മുസ്ലിം ലീഗ് തീരുമാനിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates