

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത്തരം കാര്യങ്ങളില്‍ സെറ്റില്‍മെന്റ് ആണോ മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. ഇത്തരമൊരു വിഷയത്തില്‍ ഒത്തുതീര്‍പ്പ് അംഗീകരിക്കാനാകില്ല. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാണ് വേണ്ടത്. ഗണേഷ് മുമ്പും ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ടിട്ടുണ്ട്. അന്ന് യുഡിഎഫ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
മന്ത്രിയല്ലേ ഇതു ചെയ്തത്? : ചെന്നിത്തല
മന്ത്രി ഗണേഷിനെതിരായ ആരോപണം വ്യക്തിപരമായ കാര്യം എന്ന നിലയില്‍ കുറച്ചു കാണാന്‍ സാധിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാര്‍ഹിക പീഡനം, സ്ത്രീയെ ഉപദ്രവിക്കല്‍ അടക്കം നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. ഞങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കി എന്നു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയില്ല. ഇതു ചെയ്തത് കേരളത്തിലെ ഒരു മന്ത്രിയല്ലേയെന്നും ചെന്നിത്തല ചോദിച്ചു.
ഇത്തരമൊരു വിഷയം ഉണ്ടായാല്‍ ധാര്‍മ്മികമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. നിയമപരമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. എന്നാല്‍ ഒരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി മൗനം തുടരുന്നത് തികച്ചും അധാര്‍മ്മികവും നിയമവിരുദ്ധവുമാണ്. മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം. ഞങ്ങള്‍ കോംപ്രമൈസാക്കി എന്നു പറഞ്ഞാല്‍ തീരുന്ന വിഷയമല്ല. മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
നടപടിയെടുത്തേ തീരൂ : കെ മുരളീധരന്‍
മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലെന്നും, മന്ത്രി ഗണേഷ് കുമാറിനെതിരെ നടപടിയെടുത്തേ തീരൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കാണിക്കുന്നത് തോന്നിവാസമാണ്. ഇത്തരമൊരു വ്യക്തിയെയാണ് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ പോകുന്നത്. പൊതുസമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണ് അദ്ദേഹം കാണിച്ചത്. മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്.
അയ്യായിരത്തോളം പേരെ പ്രണയിച്ചുവെന്നാണ് ഗണേഷ് പറയുന്നത്. അതില്‍ രണ്ടുപേരെയാണ് ഔദ്യോഗികമായി വിവാഹം കഴിച്ചത്. ഇതില്‍ ആദ്യത്തെ ഭാര്യയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗണേഷിനെതിരെ ആക്ഷേപവുമായി രംഗത്തു വന്നത്. അങ്ങനെയാണ് ഉമ്മന്‍ചാണ്ടി ഗണേഷിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ഇപ്പോള്‍ രണ്ടാം ഭാര്യയാണ് ആരോപണവുമായി വന്നിരിക്കുന്നത്. അരുതാത്തത് കണ്ടു എന്നാണ് മന്ത്രിയുടെ ഭാര്യ പറഞ്ഞത്. മറ്റു കാര്യങ്ങൾ പറഞ്ഞ് മൂടാൻ ശ്രമിക്കേണ്ട. ഈ വിഷയത്തിൽ എൽഡിഎഫ് മാന്യത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങിനെയുള്ള മന്ത്രിമാർ നമുക്ക് ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates