

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസ് എല്‍ദോസിനെതിരെ കോടതിയില്‍ നിലനില്‍പ്പുണ്ട്. ഇതാണ് തിരിച്ചടിയായതെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ, എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു.
പെരുമ്പാവൂരില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടന്‍, ഉല്ലാസ് തോമസ് എന്നിവരെയാണ് പരിഗണിക്കുന്നത്. കെഎസ് യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജെയ്‌സണ്‍ ജോസഫിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. മനോജ് മൂത്തേടനായി ക്രൈസ്തവ സഭാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. കോവളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം വിന്‍സെന്റിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിലും ഹൈക്കമാന്‍ഡ് ആലോചന തുടരുന്നതായാണ് സൂചന.
എൽദോസ് കുന്നപ്പള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി രണ്ട് വർഷം മുമ്പ് നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. എൽദോസിന് സീറ്റ് നിഷേധിക്കണമെന്നും വിജയസാധ്യത കുറവാണെന്നും ഈ നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. പെരുന്പാവൂരില്‍ രണ്ടുവട്ടം എംഎല്‍എയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates