

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവില്‍ കാഴ്ചനഷ്ടപ്പെട്ട തൃക്കൂരിലെ സനൂപിന് സഹായം വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ. തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം തൃക്കൂരിലെ സനൂപിന്റെ വീട് സന്ദര്‍ശിച്ചാണ് അനില്‍ അക്കര സഹായ വാഗ്ദാനം നല്‍കിയത്. സനൂപിനും കുടുംബത്തിനും നിയമപരവും, സാമൂഹികവുമായ മുഴുവന്‍ സഹായവും നല്‍കുമെന്ന് അനില്‍ അക്കര പറഞ്ഞു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിലായിരിക്കും ഇതിനാവശ്യമായ നടപടികൾ. സനൂപ് അടിയന്തരമായി ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് സഹായകരമായി സ്മാര്‍ട്ട് ഗ്ലാസ് നല്‍കാനാണ് പ്രാഥമിക ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്തത്. അതിനായി മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അനില്‍ അക്കരപറഞ്ഞു. സനൂപിന് ചികിത്സ ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ രാജനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ചികിത്സാപിഴവിനെ തുടര്‍ന്ന് കൃഷ്ണമണികള്‍ നീക്കേണ്ടി വന്നെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി സനൂപും കുടുംബും മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. 2023ല്‍ കാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിയ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല.
ടൈല്‍സ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. മുട്ടുവേദന ജോലിയെടുക്കുന്നതിന് തടസമായതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയുടെ തറയില്‍ കിടത്തി ആദ്യം മുട്ടുവേദനയ്ക്കുള്ള ചികിത്സ തുടങ്ങി. കൈയില്‍ ക്യാനുല ഇട്ട സ്ഥലത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്സുമാരോട് പറഞ്ഞെങ്കിലും ആരും ഗൗനിച്ചിരുന്നില്ല. തുടര്‍ന്ന് സനൂപിന്റെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. ഇതിനുശേഷമാണ് യുവാവിനെ ഐസിയുവിലേക്ക് മാറ്റിയത്.
സനൂപിന്റെ രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞില്ലെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. കൃഷ്ണമണികള്‍ നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയ ആണെന്ന് പറഞ്ഞിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates