തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിന്റെ സാന്നിധ്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനോട് യോഗത്തില്‍ ഹാജരാകേണ്ടെന്ന നിര്‍ദേശം പാര്‍ട്ടി തലത്തില്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷം പദ്ധതിയിടുമ്പോള്‍ രാഹുലിന്റെ സാന്നിധ്യം ഭരണ പക്ഷത്തിന് ആയുധം നല്‍കുമെന്നാണ് പ്രതിപക്ഷ നിരയിലെ വിലയിരുത്തല്‍. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തിയാല്‍ അതിനെ ഭരണ പക്ഷത്തെ അംഗങ്ങള്‍ക്ക് എതിരായ സമാനമായ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ആരാണ് പ്രതിക്കൂട്ടിലാവുക എന്ന് കണ്ടറിയാം എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഒരു ആരോപണം ഉര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് നടപടി എടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹം ഇപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമല്ല. കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്തപ്പോഴാണ് ഇത്രയും നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍, സിപിഎം ബലാത്സംഗക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്. നാണം കെട്ട സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ മന്ത്രിമാരായി തുടരുന്നുണ്ട്. നിലവില്‍ ആരാണ് പ്രതിക്കൂട്ടിലെന്ന് തിരിച്ചറിയണം എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വിഷമമുണ്ട്, കൂട്ടത്തില്‍പ്പെട്ട ഒരാള്‍ ആരോപണ വിധേയനാകുന്നു, അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടിവരുന്നു. ഇതൊന്നും സന്തോഷകരമായ കാര്യമല്ല. എന്നാല്‍ തീരുമാനം എഐസിസി അംഗീകാരത്തോടെയാണ്. അതിന്റെ ഉത്തരവാദിത്തം തന്റെ പേരിലേക്ക് ചുമത്താന്‍ ശ്രമിച്ചാല്‍ അതും ഏറ്റെടുക്കും വി ഡി സതീശന്‍ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി ഡി സതീശനെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായെന്ന വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
