

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടും മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനത്തിന് കുറവ് വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്ന് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടു. സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് ഇതിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാല്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ തുടരുകയും ഇയാളില്‍ നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്.
മതിയായ ക്വാറന്‍റൈന്‍ സൗകര്യമില്ലാത്ത വീടുകളില്‍ നിന്ന് പോസിറ്റീവ് ആയവരെ സിഎഫ്എൽ. ടിസിയിൽ മാറ്റാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ക്യാറന്റൈയിനിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എല്‍ടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷന്‍ സെന്‍ററുകള്‍ ഒരുക്കും. ഇവിടെ ഓക്സിജന്‍ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികിത്സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കല്‍ ബ്ലോക്കുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
ക്വാറന്‍റൈനിലുളളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആന്‍റിജന്‍ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 10,000 (പതിനായിരം) ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ സംഭരണി ഇന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകള്‍ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും.
മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കമുള്ളവരും പരിശോധനയ്ക്ക് സ്വയം സന്നദ്ധരായി സ്വയം മുന്നോട്ടുവന്നാലേ രോഗ വ്യാപനം തടയാന്‍ സാധിക്കൂ. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates