

കോഴിക്കോട്: കോവിഡ് രോഗചികിത്സയിൽ ഉപയോഗിക്കുന്ന റെംഡിസിവിർ കുത്തിവെപ്പ് മരുന്നിന്റെ വിലയിൽ വലിയ കുറവ് വരുത്തി കമ്പനികൾ. റെംഡിസിവിർ കോവിഡ് ചികിത്സയിൽ ഫലപ്രദമാണോയെന്ന ചോദ്യം നിലനിൽക്കുന്നുണ്ടെങ്കിലും രണ്ടാം തരംഗത്തിൽ ആവശ്യമേറിയതോടെയാണ് മരുന്ന് കമ്പനികൾ വില കുറച്ചത്.
ഏഴു കമ്പനികളാണ് വില താഴ്ത്തിയത്. ബയോകോൺ ബയോക്സിന്റെ 'റെംവിനി'ന് 3950 രൂപായിരുന്നത് 2450 രൂപയായി കുറച്ചു. കാഡില ഹെൽത്ത് കെയറിന്റെ 'റെംഡാക്' എന്ന പേരിലുള്ള 100 മില്ലി ഗ്രാം ഇൻജക്ഷൻ റെംഡിസിവിറിന്റെ വില മൂന്നിലൊന്നായാണ് കുറച്ചത്. 2800 രൂപയിൽനിന്ന് 899 രൂപയിലെത്തി.
ഡോ റെഡ്ഡീസിന്റെ 'റെഡിക്സി'ന് 5400 രൂപയിൽനിന്ന് 2700ഉം സിപ്ലയുടെ 'സിപ്രമി'ക്ക് 4000ത്തിൽനിന്ന് 3000ഉം മൈലൻ ഫാർമസ്യൂട്ടിക്കൽസിന്റെ 'ഡെസ്റം' ഇൻജക്ഷന് 4800ൽ നിന്ന് 3400ഉം ആയി കുറഞ്ഞു. രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവിൽ വ്യാപകമായി റെംഡിസിവിർ ഉപയോഗിച്ചതോടെ ക്ഷാമം നേരിടുകയും തുടർന്ന് കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്തു.
ജൂബി-ആർ റെംഡിസിവിർ 100 മില്ലിഗ്രാമിന് 3400ഉം ഹെറ്റോറോ ഹെൽത്ത്കെയറിന്റെ 'കോവിഫോർ' എന്ന പേരിലുള്ള മരുന്നിന് 3490 രൂപയുമാണ് വില. നിലവിലിത് 4700 രൂപയും 5400ഉം രൂപയുമായിരുന്നു. ദേശീയ മരുന്നുവില നിയന്ത്രണസമിതി പുതിയ വിലക്കുറവിന് അംഗീകാരം നൽകി. പ്ലാസ്മ ചികിത്സ നൽകുന്നതും അവസാനിപ്പിച്ചതോടെയാണ് റെഡിസിവിറിൽ ആരോഗ്യവിദഗ്ധർ അഭയംതേടുന്നത്. ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറക്കാമെന്നതാണ് ഈ മരുന്നിന്റെ പ്രത്യേകതയായി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates