തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വരുത്തിയ നിർണ്ണായക മാറ്റങ്ങൾക്ക് പിന്നാലെ, ജില്ലാ ഘടകങ്ങളിലും സമഗ്രമായ പുനഃസംഘടനയ്ക്ക് കളമൊരുക്കി സിപിഎം. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങൾ ഉടൻ ചേരാനിരിക്കെ, കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉൾപ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തിൽ വലിയ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
പാർട്ടി കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും കൈവിട്ടുപോയ കണ്ണൂരിലെ പുനഃസംഘടനയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. പ്രാദേശിക നേതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതും ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ അഭാവവും സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചകളും കണ്ണൂരിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പാർട്ടിയിൽ അമർഷം ശക്തമാണ്. പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ കണ്ണൂരിലെ സംഘടനാ സമവാക്യങ്ങളിൽ വന്ന മാറ്റങ്ങളും ഇവിടുത്തെ അഴിച്ചുപണിയെ സ്വാധീനിക്കും.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ 13 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ വെറും 5 സീറ്റിലേക്ക് കൂപ്പുകുത്തിയതും രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചതും പാർട്ടി നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ ചേർന്ന വിപുലീകരിച്ച സംസ്ഥാന യോഗത്തിൽ ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്ന രണ്ടുദിവസത്തെ ജില്ലാ യോഗത്തിൽ പരാജയകാരണങ്ങൾ വിശദമായി ചർച്ച ചെയ്യും.
കൊല്ലത്ത് കഴിഞ്ഞ തവണത്തെ 11 സീറ്റുകളിൽ നിന്ന് എൽഡിഎഫ് വെറും 2 ലേക്ക് ഒതുങ്ങിയത് പരമ്പരാഗത തൊഴിലാളി വർഗ്ഗത്തിനിടയിൽ പാർട്ടിക്കുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. സമാനമായി കോഴിക്കോട്ട് കഴിഞ്ഞ തവണത്തെ 11-ൽ നിന്ന് ഒരു സീറ്റിലേക്ക് എൽഡിഎഫ് ചുരുങ്ങി. ഈ ജില്ലകളിലും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി ശക്തമാണ്.
ജില്ലാതല യോഗങ്ങളുടെ മേൽനോട്ടത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സമിതികൾ നാല് ജില്ലകളിൽ വീതം മേൽനോട്ടം വഹിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഓരോ ഏരിയ കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയും ഒരു വനിതാ നേതാവും ഉൾപ്പെടെ നാല് പ്രതിനിധികൾ വീതം വിപുലീകരിച്ച യോഗങ്ങളിൽ പങ്കെടുക്കും. യുവാക്കൾക്ക് സംഘടനയുടെ മുൻനിരയിലേക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും താഴെത്തട്ടിലെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് പരിഹരിക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates