

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിക്ക് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ രൂപമാണ് ആര്‍എസ്എസ് എങ്കില്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ പ്രമുഖ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയെന്നാണ് എം വി ഗോവിന്ദന്റെ നിലപാട്. ജമാഅത്തെ ഇസ്ലാമി, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗീയ സംഘടനകളെയാണ് സിപിഎം എതിര്‍ക്കുന്നത്. ഈ സംഘടനകളെ വിശ്വാസവുമായി കൂട്ടിലര്‍ത്തേണ്ടതില്ല. ഇവര്‍ക്ക് എതിരെ നടത്തുന്ന വിമര്‍ശനത്തെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മത വിശ്വാസത്തിന് എതിരായ വിമര്‍ശനമായി ഉയര്‍ത്തിക്കാട്ടുകയാണ് എന്നും എംവി ഗോവിന്ദന്‍ പറയുന്നു. ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വിവാദപ്രസ്താവന നടത്തിയ മുന്‍മന്ത്രി എ കെ ബാലനെ തള്ളിപ്പറയില്ലെന്ന നിലപാടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വീകരിച്ചത്.
താന്‍ പറയുന്നത് ആണ് സിപിഎമ്മിന്റെ നിലപാട്. മാറാട് കലാപത്തെ കുറിച്ച് പറയുന്നതില്‍ എന്താണ് പ്രയാസം. അന്ന് യുഡിഎഫ് ആയിരുന്നു ഭരിച്ചത്. അന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയുടെ ആശയമാണ് കലാപം ഉണ്ടാക്കിയത്. അത് പറയുമ്പോള്‍ എന്താണ് വിഷമം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'കോലീബി' സഖ്യത്തിലൂടെ പണ്ട് ആരംഭിച്ച കൂട്ടുകെട്ട് ഇപ്പോള്‍ വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ഹിന്ദുത്വ വര്‍ഗീയതയുമായി അധികാരം ലക്ഷ്യമിട്ട് യുഡിഎഫ് കൂട്ടുചേരുകയാണ്. ഗാന്ധിജിയും ഗോഡ്സെയും തമ്മിലുള്ള വ്യത്യാസമാണ് യഥാര്‍ത്ഥ മതവിശ്വാസവും വര്‍ഗീയതയും തമ്മിലുള്ളതെന്ന് തിരിച്ചറിയണം. കേരളത്തെ വര്‍ഗീയവല്‍ക്കരിച്ച് ഇടതുപക്ഷ മനസ്സിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ വര്‍ഗ്ഗ-ബഹുജന സംഘടനകളെ അണിനിരത്തുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഈ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-ന് ജില്ലാ അടിസ്ഥാനത്തില്‍ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ എസ്ഐടി അന്വേഷണം ശരിയായ നിലയിലാണെന്നും എം വി ഗോവിന്ദൻ അറിയിച്ചു. കേസില്‍ തന്ത്രിയെ പിടിക്കാന്‍ പാടില്ല എന്നുണ്ടോ എന്ന ചോദ്യമായിരുന്നു അദ്ദേഹം ഉയർത്തിയത്. അന്വേഷണത്തില്‍ സിപിഎമ്മിന് ഉത്കണ്ഠയില്ലെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates