കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലുള്ള ഔദ്യോഗിക വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ പ്രദേശത്ത് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. റെയ്ഡ് വാർത്ത പരന്നതോടെ പാർട്ടിയുടെ മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പിണറായി വിജയന്റെ വീടിന് മുൻപിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീടിന്റെ പ്രധാന കവാടത്തിന് മുൻപിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചുകൊണ്ട് വലിയ രീതിയിൽ കുത്തിയിരിപ്പ് ധർണ്ണ ആരംഭിച്ചു. പിന്നീട് റോഡിലേക്ക് ഇറങ്ങി കുത്തിയിരുന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ പ്രവർത്തകർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയും ഇതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശനെതിരെയും തിരിഞ്ഞായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യങ്ങൾ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെകെ ശൈലജ ടീച്ചർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം വി.കെ. സനോജ് എംഎൽഎ, വി. ശിവദാസൻ എംപി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മുൻ എംഎൽഎ ടിവി രാജേഷ്, പി പുരുഷോത്തമൻ തുടങ്ങിയ പ്രമുഖ നേതാക്കളും സമരമുഖത്തുണ്ട്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് ഭരണകൂടങ്ങൾ നടത്തുന്ന ഈ രാഷ്ട്രീയ വേട്ടയാടൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് നേതാക്കൾ വ്യക്തമാക്കി. റെയ്ഡ് അവസാനിക്കുന്നത് വരെ വീട്ടുപടിക്കൽ സമരം തുടരാനാണ് സിപിഎം തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates