'മിഷന്‍ അരിക്കൊമ്പന്‍'; ചിന്നക്കനാലില്‍ രണ്ടുദിവസം നിരോധനാജ്ഞ, ആരാധനാലയങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കും നിയന്ത്രണം 

ഇടുക്കിയില്‍ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
അരിക്കൊമ്പന് ജിപിസി ട്രാക്കിങ് കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം, ഫയല്‍
അരിക്കൊമ്പന് ജിപിസി ട്രാക്കിങ് കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം, ഫയല്‍
Updated on
1 min read

കുമളി: ഇടുക്കിയില്‍ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായി ആരാധനാലയങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു. 

അതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകള്‍ നാളെ വയനാട്ടില്‍ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. കുങ്കിയാനകള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം മാര്‍ച്ച് 26ലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ നാലിന് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം. ഇതിന് മുന്നോടിയായി 25ന് മോക് ഡ്രില്‍ നടത്തും.

ചിന്നക്കനാലില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 301 കോളനിയില്‍ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോര്‍മറ്ററിയില്‍ യോഗം നടന്നിരുന്നു.

യോഗത്തില്‍ അരിക്കൊമ്പനെ പിടികൂടുമ്പോള്‍ മേഖലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സില്‍വേറ്റര്‍ അരുണ്‍ ആര്‍ എസ് ഡി എഫഒ രമേഷ് ബിഷ്‌ണോയ്, ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കോളനിയില്‍ ഡമ്മി റേഷന്‍കട സജ്ജമാക്കി ഒറ്റയാനെ കെണിവെച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇവിടെ കഞ്ഞി വെച്ച് ആള്‍താമസമുണ്ടെന്ന സാഹചര്യം ഒരുക്കും. ഇവിടേക്ക് അരിക്കൊമ്പന്‍ എത്തിയാല്‍ മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.

മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള കൊമ്പന്‍ ഇതുവരെ 12ല്‍ അധികം ആളുകളെ കൊന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com