

കൊച്ചി: സൈബർ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ബിനോഷ് അലക്സ് ബ്രൂസ(40) അന്തരിച്ചു. കോവിഡ് മുക്തനായതിന് ശേഷം 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 24 മുതൽ ബിനോഷ് ഐസിയുവിലായിരുന്നു. 
വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ബിനോഷിന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ന്യുമോണിയ ബാധിച്ചിരുന്നു. പത്തനംതിട്ട അയിരൂർ സ്വദേശിയാണ് ബിനോഷ്. സംസ്കാരം അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
കോവിഡ് രോഗികളുടെ ഡേറ്റ ശേഖരിക്കുന്നതിൽ സ്പ്രിൻക്ലർ കമ്പനിയെ ഉൾപ്പെടുത്തിയതിലൂടെ ഉണ്ടാവുന്ന വിവര ചോർച്ച ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ബിനോഷ് പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. സൈബർ ക്രൈം ഫോറൻസിക് വിദഗ്ധനുമായ ബിനോഷ് കൊച്ചിയിൽ സൈബർ സുരക്ഷ കൺസൾട്ടൻസി നടത്തുകയായിരുന്നു.
പല കോർപ്പറേറ്റുകളുടേയും പ്രമുഖരുടേയും സൈബർ സുരക്ഷാ ഉപദേഷ്ടാവാണ്. കോൺഗ്രസിന്റേയും ശശി തരൂർ എംപിയുടേയും സൈബർ സുരക്ഷ ഉപദേഷ്ടാവാണ്. എത്തിക്കൽ ഹാക്കിങ്ങിൽ സർട്ടിഫൈഡ് ഹാക്കിങ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates