തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് അറബിക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറി. ഇന്ന് 185 കിലോമീറ്റർവരെ വേഗത്തിൽ ടൗട്ടേ ആഞ്ഞുവീശും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത്, ദിയു തീരങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് ടൗട്ടേ ഗുജറാത്ത് തീരത്തെത്തുന്നത്. നാളെ പുലർച്ചെയോടെ പോർബന്തറിനും മഹുവയ്ക്കും ഇടയ്ക്ക് കരയിൽ കടക്കുമെന്നാണ് നിഗമനം.
അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ടൗട്ടെ കേരളതീരത്തുനിന്ന് അകന്നെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ മുന്നറിയിപ്പുകളുമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിൽ ഇന്നും മഴയും കാറ്റും തുടരും. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെമുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 23 വരെ കേരളത്തിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates