'കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു; ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയമായി'

കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചെന്നും ഇതാണു കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും നന്ദകുമാര്‍ 
ദല്ലാള്‍ നന്ദകുമാര്‍
ദല്ലാള്‍ നന്ദകുമാര്‍
Updated on
2 min read

തിരവനന്തപുരം: കോണ്‍ഗ്രസിലെ രണ്ട്  മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചതിന്റെ പരിണതഫലമാണ് ഉമ്മന്‍ചാണ്ടി തോജോവധത്തിന് വിധേയമായതെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഉമ്മന്‍ചാണ്ടിക്കെതിരായ  ലൈംഗികാരോപണ പരാതിയുള്ള കത്ത് പുറത്തുവരണമെന്നും ഈ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചെന്നും ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്നും നന്ദകുമാര്‍ പറഞ്ഞു. ഈ കേസ് കലാപമാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിന് വിഎസ് അച്യുതാനന്ദനെ പോലെയുള്ളയാള്‍ക്ക് മാത്രമെ കഴിയുകയുള്ളുവെന്ന  ഉത്തമബോധ്യം അവര്‍ക്കുണ്ടായിരുന്നതായും നന്ദകുമാര്‍ പറഞ്ഞു. 

കോണ്‍ഗ്രസിലെ കലാപം എല്‍ഡിഎഫ് ഉപയോഗിച്ചു. തുടര്‍ന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞു. സോളാര്‍ തട്ടിപ്പ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകപങ്കുവഹിച്ചെന്നായിരുന്നു എല്‍ഡിഎഫിന്റെ വിലയിരുത്തലെന്നും നന്ദകുമാര്‍ പറഞ്ഞു. 

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്നും നന്ദകുമാര്‍ പറഞ്ഞു. സിപിഎം നേതാക്കളായ വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും കാണിച്ചതിനുശേഷമാണ് കത്ത് പുറത്തുവിടുന്നതിന് ചാനലിന് കൈമാറിയതെന്ന് നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

2016 ഫെബ്രുവരി മാസം സോളാര്‍ തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യമനോജിനെ ഫോണില്‍ ബന്ധപ്പെടുകയും എറണാകുളത്ത് എത്തി നിന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകള്‍ തന്നു. ഇത് വിഎസിന് നല്‍കുകയും അദ്ദേഹം അത് പലകുറിവായിക്കുകയും ചെയ്തു. ഈ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 ഇലക്ഷന്‍ സമയത്തായിരുന്നു കൂടിക്കാഴ്ച്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇറക്കിവിട്ടുവെന്നാണ്. കടക്ക് പുറത്തെന്ന് മാത്രം തന്നോട് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. 

അതിനുശേഷമാണ് കത്ത് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്നത്. ഒരുസാമ്പത്തികവും വാങ്ങിയല്ല കത്ത് നല്‍കിയത്. ഈ കത്ത് നല്‍കയിതിന് തന്നില്‍ നിന്ന് 1, 25000 രൂപ കൈപ്പറ്റി. പരാതിക്കാരിയും ശരണ്യമനോജും തന്നെ കാണാനായി എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടില്‍ വന്നപ്പോള്‍ പറഞ്ഞത് ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും അന്‍പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി മണിക്കൂറുകള്‍ നിര്‍ത്തി എന്നുപറഞ്ഞപ്പോഴാണ് പണം നല്‍കിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നില്ല. 25 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ട്. ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് പരാതിക്കാരിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് കത്ത് പ്രസിദ്ധീകരിച്ചത്.

2016ല്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ മൂന്ന് മാസം കഴിഞ്ഞ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു. ഈ പരാതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. പരാതിക്കാരിക്ക് സമയവും വാങ്ങി നല്‍കിയിട്ടില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തിന് മുന്നോടിയായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയോട് പുതിയ പരാതി എഴുതിവാങ്ങുന്നതില്‍ തനിക്ക് യാതൊരുവിധ പങ്കും ഇല്ല.


ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഞാന്‍ കാരണം പിണറായി വിജയനു പ്രശ്നമുണ്ടായി. ഇത് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് പ്രശ്നങ്ങള്‍ മാറി. എനിക്കെതിരെ രണ്ടു കേസ് സിബിഐയ്ക്ക് വിട്ട് തേജോവധം ചെയ്ത ആളാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് അതു പരിഹരിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സോളര്‍ കേസ് വച്ച് എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. വി.എം.സുധീരന്‍ ഉണ്ടാക്കിയ കലാപം, ജിഷ വധം, സോളാര്‍ എന്നിവയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടമായത്. അന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണത്തില്‍ 60 ശതമാനവും സോളര്‍ കേസായിരുന്നു എന്നാണ് എല്‍ഡിഎഫ് വിലയിരുത്തിയത്.''- നന്ദകുമാര്‍ പറഞ്ഞു.

പിണറായി വിജയന്‍ തന്നെ മുറിയില്‍നിന്ന് ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. 'കേരള ഹൗസില്‍ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോള്‍ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോള്‍, നിങ്ങളെന്താണ് കാണിക്കുന്നതെന്നു പിണറായി ചോദിച്ചു. അത്രമാത്രമേ ഉണ്ടായുള്ളു. എന്നെ ഇറക്കിവിട്ടിട്ടില്ല' - നന്ദകുമാര്‍ പറഞ്ഞു.

'സിബിഐ ഡല്‍ഹിയില്‍ വന്നു കണ്ട് കത്ത് ഏതൊക്കെയാണ് എന്നും പരാതിക്കാരിക്ക് എത്ര പണം കൊടുത്തു എന്നും മാത്രമേ ചോദിച്ചുള്ളൂ. മാധ്യമ പ്രവര്‍ത്തകനെ അങ്ങോട്ട് വിളിച്ചാണ് കത്ത് ഏല്‍പിച്ചത്. ഒരു സാമ്പത്തിക ഇടപാടും നടന്നില്ല. ശരണ്യ മനോജ് പരാതിക്കാരിയെ 'വിറ്റ് കാശാക്കി'യെന്നും നന്ദകുമാര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com