ദിവ്യ ഗോപിനാഥ് ഐപിഎസ്/ ട്വിറ്റര്‍
ദിവ്യ ഗോപിനാഥ് ഐപിഎസ്/ ട്വിറ്റര്‍

കടയ്ക്കാവൂര്‍ പോക്‌സോ കേസ് ഡിസിപി ദിവ്യ ഗോപിനാഥ് അന്വേഷിക്കും

കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം.
Published on

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. തിരുവനന്തപുരം ഡിസിപി ഡോ. ദിവ്യ ഗോപിനാഥിനാണ് അന്വേഷണ ചുമതല. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡിഷണല്‍ എസ്പി ഇ എസ് ബിജിമോന്‍ സഹായിക്കും. 

കേസില്‍ കഴിഞ്ഞദിവസം ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പൊലീസ് അന്വേഷണം നടത്തണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.  കുട്ടിയുടെ ഭാഷ്യവും അമ്മയ്‌ക്കെതിരെയുള്ള പരാതിയുടെ സത്യാവസ്ഥയും യഥാര്‍ഥമാണോയെന്ന് ഉറപ്പാക്കുന്നതില്‍ അ്‌ന്വേഷണ ഏജന്‍സി പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അമ്മയ്ക്കു ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് വി ഷെര്‍സിയുടെ പരാമര്‍ശം.

ഭര്‍ത്താവിനെതിരെ കുട്ടിയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കെ, ഇത്തരമൊരു അസാധാരണ പരാതി വരുമ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തിടുക്കം കാട്ടരുതായിരുന്നു. പിതാവോ ഒപ്പം താമസിക്കുന്ന സ്ത്രീയോ കുട്ടിയെക്കൊണ്ടു പറയിപ്പിച്ചതാണോ, അതിനായി പഠിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചില്ല. സെപ്റ്റംബറിലാണ് പിതാവും കുട്ടിയും വിദേശത്തുനിന്നു വന്നത്. പൊലീസില്‍ പരാതി നല്‍കിയത് നവംബര്‍ 10നാണ്. എന്തുകൊണ്ടു പരാതി വൈകി എന്നു പൊലീസ് പരിശോധിച്ചില്ല.

സിഡബ്ല്യുസിക്കു മുന്നില്‍ പറഞ്ഞത് കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ കുറച്ചു മാറ്റി, ഡോക്ടറുടെ മുന്നില്‍ പിന്നെയും മാറ്റി. കുട്ടി ഒരേ മൊഴിയാണ് നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഇതൊന്നും അന്വേഷണ ഏജന്‍സി പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

അസാധാരണവും അവിശ്വസനീയവും മനുഷ്യത്വരഹിതവുമായ ആരോപണങ്ങളാണ് മാതാവിനെതിരെ ഉന്നയിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com