

കൊച്ചി: പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് കുടുംബ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ. ഇതിനായി കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ച ആല്‍വിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കുസാറ്റിലെക്കെത്തിയത്.
കുസാറ്റില്‍ സൗഹൃദങ്ങളുണ്ടായതിനാല്‍ ഗാനമേള കേള്‍ക്കാന്‍ നില്‍ക്കുകയായിരുന്നു ആല്‍വിന്‍. അപ്പോഴാണ് മരണം ആല്‍വിനെ കവര്‍ന്നെടുത്തത്. നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്നതിനിടെയാണ് ഗള്‍ഫിലെ ജോലിക്കായി ആല്‍വിന്‍ ശ്രമിച്ചിരുന്നത്. ആല്‍വിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സുഹൃത്തിനൊപ്പം ആല്‍വിന്‍ കൊച്ചിയിലേക്ക് പോയത്. കൊച്ചിയിലുള്ള ഹോദരിയെ കണ്ടതിന് ശേഷമാണ് കുസാറ്റിലെക്കെത്തിയത്.
കേരളബാങ്കില്‍ നിന്നുള്‍പ്പടെ ആല്‍വിന്റെ കുടുംബത്തിന് ഏതാനു ദിവസം മുന്‍പ് നോട്ടിസ് ലഭിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ലോണെടുത്തത്. ഏകദേശം എട്ടു ലക്ഷം രൂപയോളം കടമുണ്ട്. ജപ്തി നടപടികളിലേക്ക് കടന്നിട്ടില്ല. ഈ ലോണ്‍ ഒന്നും തിരിച്ചടയ്ക്കാനുള്ള ശേഷി കുടുംബത്തിനില്ല. അച്ഛന്‍ ടാപ്പിങ് തൊഴിലാളിയാണ്. അങ്ങനെ സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായതിനാല്‍ ഗള്‍ഫില്‍ പോയി കടം വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു ആല്‍വിനും കുടുംബവും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates