

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്വേഷണത്തിന് ആറംഗ സമിതിയേയും നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോർന്നത്. യുട്യൂബ് ചാനലിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി,അന്വേഷണസമിതി പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോയെന്നതും പരിശോധിക്കുമെന്നും പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഇത്തരം വീഴ്ചകള്‍ സംഭവിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആര്‍സികള്‍ വഴിയാണ് ചോദ്യപ്പേപ്പര്‍ വിതരം ചെയ്തതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ധ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകള്‍ വളരെ നേരത്തേ സ്‌കൂളുകളില്‍ എത്താറുണ്ട്. ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി.
പരീക്ഷയുടെ തലേന്ന് ക്രിസ്മസ് അര്‍ധവാര്‍ഷികയുടെ ചോദ്യങ്ങളുടെ മാതൃകയാണ് പുറത്തുവന്നത്. എന്നാല്‍ ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതെയാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ചാനലില്‍ ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വണ്‍ കണക്ക് പരീക്ഷ. പരീക്ഷക്കുവന്ന 23 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ബുധനാഴ്ച രാത്രി തന്നെ സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates