തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഡോ. സിസ തോമസിന് കുറ്റാരോപണ മെമോ. സർക്കാർ അനുമതിയില്ലാതെ വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് മെമോ. വിരമിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് മെമോ. 15 ദിവസത്തിനകം മറുപടി നൽകാനും നിർദ്ദേശമുണ്ട്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ചുമതലകളിൽ വീഴ്ച. ഫയലുകൾ അലക്ഷ്യമായും വൈകിപ്പിച്ചും കൈകാര്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളും സിസക്കെതിരെ ഉയർന്നിരുന്നു.
നേരത്തെ ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍നിന്നു തിരിച്ചടി നേരിട്ടിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു വേണം നിയമനം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. പ്രത്യേക സാഹചര്യത്തില്‍ നടത്തിയ നിയമനം ആയതിനാല്‍ സിസ തോമസിന്റെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതിനിടെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണർ ഉത്തരവിറക്കി. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് ഡോ. സജി ഗോപിനാഥിനെ നിയമിച്ചത്.
നേരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി നിയമിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ പാനലില്‍ സജി ഗോപിനാഥിന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഗവര്‍ണര്‍ തള്ളുകയായിരുന്നു. പുറത്താക്കാതിരിക്കുന്നതിനു താന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സജി ഗോപിനാഥ് അയോഗ്യനാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ വിസിയായി നിയമിക്കുന്നവരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സജി ഗോപിനാഥ് ഉള്‍പ്പെടെ മൂന്നു പേരുടെ പാനല്‍ ആണ് സര്‍ക്കാര്‍ നല്‍കിയത് ഇതില്‍ നിന്നാണ് നിയമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates