

സ്റ്റാർട്ട് അപ്പുകൾ സംസ്ഥാനത്തെ തൊഴിൽ ഇല്ലായ്മ പരിഹരിക്കാനുള്ള പോംവഴിയായി കരുതേണ്ടതില്ലെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥ്. സ്റ്റാർട്ട് അപ്പുകൾ ഒരുപാട് മൂല്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും തൊഴിലവസരം പിന്നീട് വരുന്ന കാര്യമാണെന്നും സജി ഗോപിനാഥ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
കേരളത്തിൽ ഏതാണ്ട് ആറായിരം സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം കൂടി സൃഷ്ടിച്ച തൊഴിൽ അവസരം എന്നു പറയുന്നത് ഒരു ലക്ഷത്തിൽ താഴെയാണ്. എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾ അതിലേറെ തൊഴിലവസരം ഒരുക്കുന്നുണ്ട്. തൊഴിൽ അവസരം ഉണ്ടാക്കുക എന്നത് സംരംഭങ്ങളുടെ ഒരു കാഴ്‌ചപ്പാട് മാത്രമാണെന്നും സജി ഗോപിനാഥ് പറഞ്ഞു.
'സോഫ്റ്റ് വെയർ സ്റ്റാർട്ട് അപ്പുകൾ എവിടെ വേണമെങ്കിലും ചെയ്യാവുന്നതാണ്. അവയ്ക്ക് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വളരെ എളുപ്പത്തിൽ മാറാൻ സാധിക്കും. പെട്ടന്ന് ഫണ്ടിങ് നടക്കുന്നിടത്തേക്കാണ് സോഫ്റ്റ് വെയർ സ്റ്റാർട്ട് അപ്പുകൾ പറച്ചുനടാറ്. ബംഗ്ലളൂരു പോലെയുള്ള രാജ്യത്തിന്റെ വളർന്നു കൊണ്ടിരിക്കുന്ന നഗരത്തിൽ സ്റ്റാർട്ട് അപ്പുകൾക്ക് വളരാൻ എളുപ്പമാണ്. കേരളത്തെക്കാൾ മികച്ച ഒരു ഫണ്ടിങ് ഇക്കോ സിസ്റ്റം അവിടെയുണ്ട്. രാജ്യത്തെ മികച്ച സ്റ്റാർട്ട് അപ്പുകളിൽ പലതും മലയാളികളാണ് നയിക്കുന്നത്.
കേരളത്തിൽ തുടങ്ങി പിന്നീട് പുറത്തേക്ക് പോകുന്നവരാണ് അവർ. അതിനർഥം അവർ കേരളം ഉപേക്ഷിക്കുന്നു എന്നല്ല. ബിസിനസ് സ്‌പേയിസ് അവിടെയായിരിക്കും എന്ന് മാത്രമാണ്. ബാക്കിയെല്ലാം കേരളത്തിൽ തന്നെയാകും. അതുപോലെ ഇന്ത്യയിൽ പേരു കേട്ട പല കമ്പനികൾക്കും ഫണ്ട് വരുന്നത് ഇന്ത്യയിൽ നിന്നാകണം എന്നില്ല. ഇന്ത്യയ്ക്ക് പുറത്തു നിന്നാണ് ഫണ്ട് വരുന്നത്. കേരളത്തിൽ സോഫ്റ്റ് വെയർ സ്റ്റാർട്ട് അപ്പുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ അത് മറ്റ് സംസ്ഥാനങ്ങളെ പോലെ പരസ്യപ്പെടുത്താൻ സാധിച്ചിട്ടില്ല'- സജി ഗോപിനാഥ് കൂട്ടിച്ചേർത്തു.
'കേരളത്തിൽ ഹാർഡ് വെയർ സ്റ്റാർട്ട് അപ്പുകൾ കൂടുതൽ നിലനിൽക്കാൻ കാരണം സീറോ കോസ്റ്റിൽ നമ്മൾക്ക് സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയുള്ളവർ ഇവിടെ നിൽക്കും. അതുകൊണ്ട് തന്നെ കേരളത്തിൽ ഹാർഡ് വെയർ സ്റ്റാർട്ട് അപ്പുകളുടെ വലിയ തോതിലുള്ള വളർച്ചയുണ്ട്. ഞങ്ങൾ മുന്നോട്ടു വെക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ അടുത്ത ലക്ഷ്യം എന്നത് ഹൈ-ടെക്, ഡീപ്-ടെക്, ഹാർഡ്-ടെക് എന്നിവയെ അടുത്ത തലത്തിലേക്ക് കൊണ്ട് പോവുക എന്നാതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates