

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ആവർത്തിച്ച് സംവിധായകൻ രഞ്ജിത്ത്. സംഭവദിവസം സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും അതിക്രമത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി.
രഞ്ജിത്തുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ലൈംഗിക അതിക്രമം നടന്ന കാരവനിൽ എത്തിച്ചും തെളിവെടുക്കും. ചങ്ങനാശേരിയിലെ ഷൂട്ടിങ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞദിവസം കൊച്ചിയിൽ എത്തിച്ചിരുന്നു. രഞ്ജിത്തിന്റെ വിശദമായ ചോദ്യം ചെയ്യലും തുടരുകയാണ്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം സബ് ജയിലിൽ നിന്നാണ് രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തിന്റേതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതുകൊണ്ട് തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വാദമുന്നയിച്ചു. എന്നാൽ അറസ്റ്റ് ചെയ്ത സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചിട്ടില്ലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടി. കസ്റ്റഡി കാലയളവിൽ ഓരോ 24 മണിക്കൂർ കൂടുമ്പോഴും രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates