തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. നാലംഗ സമിതിയാണ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടർന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.
മെഡിക്കൽ കോളേജ് എന്നത് രോഗികൾ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും കിട്ടേണ്ടതാണെന്നും ഡോ. ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണയുമായി കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) രംഗത്തെത്തിയിരുന്നു. കെജിഎംസിടിഎ ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കെജിഎംസിടിഎ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
An order has been issued appointing an investigation committee into Dr. Haris' revelation that there is a shortage of surgical equipment at the Thiruvananthapuram Medical College. The government has formed a four-member committee.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates