

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കണക്കിലെടുത്ത് ദർശന സമയം ഒരു മണിക്കൂർ നീട്ടി. ഇന്ന് മുതൽ രാത്രി 11 മണിക്കായിരിക്കും നട അടയ്ക്കുക. ഹരിവരാസനം 10.50ന് ആയിരിക്കും. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്.
മകര വിളക്ക് ഉത്സവത്തിന് തീർത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വൻ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്. രാവിലെ നാല് മണിക്ക് നട തുറന്നത് മുതൽ വൻ തീർത്ഥാടക പ്രവാഹമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് എത്തുന്നതിൽ കൂടുതലും.
രണ്ട് ഡോസ് എടുത്തവരോ ആർടിപിസിആർ നെഗറ്റീവായവരോ ആയ എല്ലാ തീർത്ഥാടകരെയും കയറ്റിവിടാനാണ് നിർദ്ദേശം. രാവിലെ നാല് മണിക്കൂർ ക്യൂ നിന്നാണ് പലരും ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിന് ശേഷം കാനനപാത വഴിയുള്ള തീർത്ഥാടനത്തിനും അനുമതി നൽകി. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീർത്ഥാടനം വീണ്ടും തുടങ്ങിയത്. 11 മണിക്ക് മുൻപ് എരുമേലിയിൽ എത്തുന്നവരെയാണ് കയറ്റിവിടുന്നത്. 35 കിലോമീറ്ററിൽ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര.
11 നാണ് പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ. 12 ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങും. 14 നാണ് മകര വിളക്ക്. കാനനപാത തുറന്നതോടെ പുൽമേട് വഴിയുള്ള തീർത്ഥാടനത്തിനും അനുമതി നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates