

കണ്ണൂർ: സിഎംആർഎൽ മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന് പിന്നിൽ ബിജെപിയുടെ ആസൂത്രിത രാഷ്ട്രീയ അജണ്ടയാണെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര എംഎൽഎ ടികെ ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിയിലെ പ്രധാന കക്ഷികൾക്കിടയിൽ ഭിന്നതയും വിള്ളലും സൃഷ്ടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി ഈ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ മകൾ വീണ ടി അനധികൃതമായി പണം സമ്പാദിച്ചിട്ടുണ്ടെങ്കിൽ ആ വിഷയത്തിൽ ഏത് അന്വേഷണവും നടത്തുന്നതിൽ തെറ്റില്ലെന്ന് ടികെ ഗോവിന്ദൻ വ്യക്തമാക്കി. "അന്വേഷണം നടത്തുന്നതിന് നിയമപരമായ മാർഗ്ഗങ്ങളുണ്ട്. എന്നാൽ, എങ്ങനെയെങ്കിലും പിണറായി വിജയനെ കുടുക്കുക എന്ന മുൻകൂട്ടിയുള്ള ലക്ഷ്യത്തോടെ അന്വേഷണ ഏജൻസികൾ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് സ്വന്തം വിശ്വാസ്യത തന്നെയാണ് നഷ്ടപ്പെടുന്നത്," അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി പ്രവർത്തിക്കുന്ന ഇഡിയുടെ നീക്കങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി രവാഡ എ. ചന്ദ്രശേഖറിന് ഇഡി കത്തയച്ച നടപടിയെ ഒരു തന്ത്രം മാത്രമായാണ് കാണേണ്ടതെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തങ്ങളുടെ പക്കൽ തെളിവുകളുണ്ടെങ്കിൽ സ്വയം കേസെടുക്കാൻ പൂർണ്ണ അധികാരമുള്ള ഇഡി, പന്ത് സംസ്ഥാന സർക്കാരിന്റെയും കേരള പൊലീസിന്റെയും കോർട്ടിലേക്ക് തട്ടിയിടുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യാ മുന്നണിയിലെ രണ്ട് പ്രബല കക്ഷികൾ തമ്മിൽ സംസ്ഥാനതലത്തിൽ പരസ്പരം പോരടിക്കാനും അതുവഴി ദേശീയ ഐക്യം തകർക്കാനുമുള്ള ബിജെപിയുടെ ദുരുദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി നടപടിയെ സ്വാഗതം ചെയ്യുന്ന ചില യുഡിഎഫ് നേതാക്കളുടെ സമീപനത്തെയും ടികെ ഗോവിന്ദൻ പരോക്ഷമായി വിമർശിച്ചു. മറ്റ് നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ തിരിയുമ്പോൾ പ്രതികാര നടപടിയെന്ന് കുറ്റപ്പെടുത്തുകയും, അതേ ഏജൻസി പിണറായി വിജയനെതിരെ നീങ്ങുമ്പോൾ അതിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനി വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസിന് 2.78 കോടി രൂപ നൽകിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് വീണയുടെ വസതിയിലടക്കം ഇഡി റെയ്ഡ് നടത്തുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസിനോട് കേസെടുക്കാൻ ഇഡി നിർദ്ദേശിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates