

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു.
വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. വിഴിഞ്ഞത്ത് 1000 കോടി യുടെ വികസനം നടപ്പാക്കും. കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി വിഴിഞ്ഞത്ത് മാരിടൈം ഉച്ചകോടി നടത്തും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.
കേരളത്തിന്റേത് സൂര്യോദയ സമ്പദ് ഘടനയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. എന്നാല്‍ തളരില്ലെന്നും, കേരളത്തെ തകര്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. 57,400 കോടി രൂപ കിട്ടാനുണ്ട്. റെയില്‍വേ മേഖലയേയും കേന്ദ്രം അവഗണിച്ചു.
കേന്ദ്രത്തിന്റെ അവഗണനയെ പ്രതിപക്ഷവും എതിര്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയ്‌ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാല്‍ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ്. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.
മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വര്‍ഷത്തില്‍ സംസ്ഥാനം ലക്ഷ്യമിടുന്നു. കേരളം അതിജീവന പോരാട്ടത്തിന്റെ ഭൂമിയാണ്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലുള്ള കേരള മാതൃക തകര്‍ക്കാനാണ് ശ്രമം. ക്ഷേമപെന്‍ഷന്‍കാരെ മുന്‍നിര്‍ത്തി മുതലെടുപ്പ് നടക്കുകയാണ്. എഴുതിയും പറഞ്ഞും കേരളത്തെ തോല്‍പ്പിക്കാനാകില്ല. പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ വിപ്ലവകരമായ മാറ്റമാണ് സംഭവിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് കണ്ട കേരളമല്ല ഇതെന്നും ധനമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates