

കോയമ്പത്തൂര്‍: മലയാളിയായ വയോധികയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 82 വയസ്സുള്ള കസ്തൂരിക്കുട്ടിയെയാണ് നഞ്ചുണ്ടപുരത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്‍ ഡോക്ടര്‍ രാംകുമാര്‍കുട്ടിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകന്റെ മകളാണ് മരിച്ച കസ്തൂരി.
മകന്‍ രാംകുമാര്‍കുട്ടി ഔദ്യോഗികാവശ്യത്തിനായി വിദേശത്ത് പോയിരിക്കുകയാണ്. നേപ്പാളി സ്വദേശിയായ സൂര്‍ജ നോര്‍ക്കെ എന്ന ജോലിക്കാരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരിച്ച വയോധികയുടെ മറ്റൊരു മകളും നഗരത്തില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു.
അമ്മയെയും ജോലിക്കാരിയേയും രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സമീപവാസിയോട് വീട്ടില്‍ പോയി നോക്കാന്‍ മകള്‍ ആവശ്യപ്പെട്ടു. അവര്‍ പോയി നോക്കിയപ്പോഴാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലും വായ മൂടിയ നിലയിലുമായിരുന്നു മൃതദേഹം.
വയോധിക ധരിച്ചിരുന്ന സ്വര്‍ണമാലയും കാണാതായിട്ടുണ്ട്. വയോധികയുടെ കൊലപാകത്തില്‍ അന്വേഷണത്തിനായി ആറു സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. നേപ്പാളി സ്വദേശിനിയായ ജോലിക്കാരിയുടെ ഫോണ്‍ വീടിനു സമീപത്തു നിന്നും കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates