

ബംഗലൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഉച്ചയോടെ ഹര്‍ജി പരിഗണിക്കുക.
എസ്എഫ്‌ഐഒയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് ഹാജരാകും. കേസ് എസ്എഫ്‌ഐഒയ്ക്ക് നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണണെന്നാണ് ഹര്‍ജിയിലെ ആവശ്യം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണം നിലനില്‍ക്കെ, ചട്ടം 212 പ്രകാരം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത് നിയമപ്രകാരമല്ലെന്ന സാങ്കേതിക കാരണവും എക്‌സാലോജിക് ചൂണ്ടിക്കാട്ടുന്നു.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഒന്നും ഭയക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.
അതിനിടെ, എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ പൊതുമേഖലാസ്ഥാപനമായ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് കെഎസ്‌ഐഡിസി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates