

തൃശൂർ: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്നും, ആഘോഷങ്ങളുടെ പേരിൽ കാലക്രമേണ കടന്നുകൂടിയ കീഴ്‌വഴക്കം മാത്രമാണെന്നും മുൻപ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തിൽ ഇത്തരം ആചാരങ്ങൾ ഗൗരവമായി പുനപരിശോധിക്കണം എന്ന ആവശ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.
സമാനമായ അഭിപ്രായമാണ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനുമുള്ളത്. 'തന്ത്രസമുച്ചയം' ഉൾപ്പെടെയുള്ള ആധികാരിക ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത പല കാര്യങ്ങളും ആഘോഷങ്ങളുടെ പേരിൽ പിന്നീട് ആചാരങ്ങളായി മാറിയിട്ടുണ്ട്. വെടിക്കെട്ട് അത്തരത്തിലൊന്നാണ്. ഇതിലൂടെ നിരവധി ജീവനുകൾ നഷ്ടപ്പെട്ട് കഴിഞ്ഞു. ഇത്തരം ചടങ്ങുകൾ വേണോ എന്ന കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ “കതിന വെടി” എന്ന പേരിൽ ചെറിയ സ്ഫോടനങ്ങൾ ദേവതകൾക്ക് സമർപ്പിക്കുന്ന പതിവുണ്ടെങ്കിലും, ഇന്നത്തെ വലിയ വെടിക്കെട്ട് പ്രദർശനങ്ങൾ ദേവനു വേണ്ടിയാണോ അതോ കാണികൾക്കുവേണ്ടിയാണോ എന്നതാണ് പ്രധാന ചോദ്യം' ക്ഷേത്ര ആചാര ഗവേഷകനായ സായ്‌നാഥ് വള്ളുവനാട് പറഞ്ഞു. പഴയകാലത്ത് ഉത്സവം അവസാനിച്ചതിന്റെ അറിയിപ്പായിരുന്ന ഈ പതിവ് പിന്നീട് വലിയ മത്സരാത്മക പ്രദർശനങ്ങളായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates