

പാലക്കാട്: ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിൻറെ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പ്രവീണിനെ നിരന്തരം ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. റിഷാന പ്രവീണിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പ്രവീണിന്റെ സഹോദരൻ പുഷ്പൻ പറഞ്ഞു.
'നാല് ദിവസം മുൻപ് പ്രവീൺ ഇവിടെ വന്നിരുന്നു. കഴുത്തിലും നെറ്റിയിലും മുറിവുകൾ കണ്ടു. ഞങ്ങളുടെ ബന്ധു കാര്യം തിരക്കിയപ്പോൾ റിഷാന ഉപദ്രവിച്ചതാണെന്ന് പറഞ്ഞു. ബോഡി ബിൽഡിംഗ് കരിയർ നശിപ്പിക്കുമെന്ന് പോലും അവൾ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു', പുഷ്പൻ കൂട്ടിച്ചേർത്തു. പ്രവീണും റിഷാനയും വിവാഹത്തിന് മുൻപും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്നും വിവാഹത്തിന് ഒരാഴ്ച്ച മുൻപും പ്രവീൺ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും പുഷ്പൻ പറഞ്ഞു. റിഷാനയുടെ ഉപദ്രവം മൂലമാണ് അന്നും പ്രവീൺ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പുഷ്പൻ ആരോപിച്ചു.
വ്യാഴാഴ്ചയാണ് പ്രവീൺ നാഥിനെ തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് പ്രവീണും റിഷാനയും വിവാഹിതരായത്. ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. പ്രവീണിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അരുണിമ സുൽഫിക്കറും ആവശ്യപ്പെട്ടു. പ്രവീൺ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള വ്യക്തിയായിരുന്നെന്നും മരണത്തിന് പിന്നിലെ കാരണമറിയാൻ അന്വേഷണം നടത്തണമെന്നും അരുണിമ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates