

കോഴിക്കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി എം ഡി പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും. നേരത്തെ എസ് പി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൂക്കോയ തങ്ങൾ അതിന് തയ്യാറായിരുന്നില്ല. ഒളിവില്‍ പോയ തങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, കമറുദീൻ അറസ്റ്റിലായതിന് ശേഷവും പൊലീസിൽ പരാതിയുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 117 ആയി. ജ്വല്ലറി പ്രവർത്തനം തുടങ്ങി അടച്ചുപൂട്ടുന്നതു വരെയുള്ള 16 വർഷം കൊണ്ട് കോടികളാണ് ഇവിടേക്ക് നിക്ഷേപമായി എത്തിയത്. ഇതിൽ പയ്യന്നൂർ ശാഖയിൽനിന്ന് ഡയറക്ടർമാർ ചേർന്ന് കിലോക്കണക്കിന് സ്വർണവും വജ്രാഭരണങ്ങളും കടത്തിയതായാണ് സൂചന.
നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതിൽ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആരോപണം ഉയരുന്നുണ്ട്. ഫാഷൻ ഗോൾഡിൻറെ എം ഡി പൂക്കോയ തങ്ങളും ഒരു മകനും ചേർന്ന് വ്യാപകമായി സ്വത്തുവകകൾ കൈക്കലാക്കിയെന്നും പരാതി ഉയരുന്നു. കമറുദീനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ടി കെപൂക്കോയ തങ്ങളോട് എസ്പി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ഭയന്ന് മടങ്ങിയെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates