

കണ്ണൂർ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതോടെ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. വെള്ളിയാഴ്ച മുതൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. ആദ്യദിനം ദുബൈയിലേക്കാണ് സർവീസ്. ഇതിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം വിമാനത്താവളത്തിൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ 500 പേരെ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് കിയാൽ ഓപറേഷൻ ഹെഡ് രാജേഷ് പൊതുവാൾ അറിയിച്ചു. മൈക്രോ ഹെൽത്ത് ലബോറട്ടറിയാണ് ടെസ്റ്റ് നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെർമിനലിൽ ഒരുക്കിയത്. 15 മിനിറ്റ് സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.
പരിശോധനക്ക് വാട്‌സ്ആപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പരിശോധനാ ഫലം മൊബൈലിലും പരിശോധനാ കേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തിൽ വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കായി രണ്ട് വീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സർട്ടിഫിക്കറ്റും വാക്‌സിൻ സർട്ടിഫിക്കറ്റും യാത്രക്കാർ കരുതണമെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates