

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടാൻ ഏറെ നിർണായകമായത് ഡിഎന്‍എയും മറ്റു ശാസ്ത്രീയ തെളിവുകളുമാണ്. പ്രതിയുടെ പല്ലിന്റെ ഘടനയുമായി ബന്ധപ്പെട്ട ഫൊറൻസിക് നിഗമനങ്ങളായിരുന്നു കേസിൽ വഴിത്തിരിവായത്.
പ്രതിയുടെ മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുണ്ടായിരുന്നു എന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുൻനിരയിൽ പല്ലിന് വിടവുള്ള അമ്പതിലേറെ പേരെ പൊലീസ് ചോദ്യം ചെയ്യുകയും സംസ്ഥാനത്തെ നിരവധി ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇത് വലിയതോതിൽ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കേസിലെ നിർണായകമായ ഫോറൻസിക് പരിശോധനയെക്കുറിച്ച് പറയുകയാണ് കേരള പൊലീസിന്റെ മുഖ്യ ഫോറൻസിക് ദന്തരോഗ വിദഗ്ധനായ ഡോ എസ് കെ പത്മകുമാർ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പെരുമ്പാവൂർ കേസിന്റെ കാലഘട്ടത്തിൽ ഞാൻ ശരിക്കും ഈ ഫീൽഡിൽ ഇല്ല.
പക്ഷേ ഞാൻ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള ഡോ ആഷിത് ആചാര്യ ഈ കേസിലുണ്ടായിരുന്നു. പല്ലുകൾ തമ്മിലുള്ള വിടവുണ്ട്. ഈ വിടവുകൾ ഉള്ള ആളുകളിലേക്ക് അന്വേഷണം ചുരുക്കാം. അപ്പോൾ എല്ലാവരെയും വിളിച്ച് നമുക്ക് എല്ലാം നോക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവരെ മാത്രം തിരഞ്ഞെടുത്ത് ഈ അളവുകളും മറ്റും നോക്കിയിട്ട് പ്രതിയെ കണ്ടുപിടിക്കാം.
അതായത് ഇൻഡിവിജ്വൽ കാരക്ട്ർസ്റ്റിക്സ് ഉണ്ടെങ്കിൽ കടിയേറ്റ പാടിലൂടെ പ്രതിയെ തിരിച്ചറിയാൻ കുറച്ചു കൂടി എളുപ്പമാണ്. അന്നത്തെ കേസിൽ അങ്ങനെയുണ്ടായിരുന്നു. ആ കേസിൽ കുറ്റവാളിയുടെ പല്ലുകൾ തമ്മിൽ വിടവുണ്ടായിരുന്നു. അതുകൊണ്ടാണ് ആ രീതിയിലേക്ക് അന്വേഷണം പോയത്. - പത്മകുമാർ പറഞ്ഞു. അതോടൊപ്പം കടിയേറ്റതിന്റെ പാട് മാത്രം വച്ച് ഒരാളുടെ ലിംഗ നിർണയം നടത്തുക എന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കടിയേറ്റതിന്റെ പാട് മാത്രം വച്ച് ഒരാളുടെ ലിംഗ നിർണയം നടത്തുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ കടിച്ചതിന്റെ പാടിലൂടെ പ്രതി ഇത് തന്നെയാണോ എന്ന കാര്യം അറിയാൻ പറ്റും. കാരണം ക്രിട്ടിക്കൽ ഫീച്ചേഴ്സുണ്ട്. ഉദാഹരണത്തിന് ആർച്ച് ഫോം. അത് നേരയല്ലല്ലോ വളഞ്ഞല്ലേ ഇരിക്കുന്നത്. അതൊരു ഐഡന്റിഫൈയിങ് ഫീച്ചറാണ്.
പിന്നെ പല്ലിലുള്ള ഇൻഡിവിജ്വൽ കാരക്ടർസ്റ്റിക്സ് ഉണ്ട്. എല്ലാവരുടെയും പല്ല് ഒരുപോലെയല്ല. തേയ്മാനത്തിലോ പൊസിഷനിലോ ഷെയ്പ്പിലോ ഒക്കെ ഓരോരുത്തരുടെയും പല്ലുകൾ വ്യത്യസ്തമാണ്. അത്തരം കാര്യങ്ങളും നമ്മൾ ഇതിൽ നോക്കും. ഇതിന്റെയൊക്കെ അളവുകൾ എടുത്ത് നമ്മൾ സൂപ്പർ ഇംപോസ് ചെയ്ത് നോക്കും.
പല്ലുകൾ തമ്മിൽ വിടവുണ്ടെങ്കിൽ പോലും നമുക്ക് സൂപ്പർ ഇംപോസിലൂടെ കണ്ടുപിടിക്കാൻ പറ്റും. അത്തരം ഇൻഡിവിജ്വൽ കാരക്ടർസ്റ്റിക്സ് ഉണ്ടെങ്കിൽ എളുപ്പം നമുക്ക് പ്രതിയെ കണ്ടുപിടിക്കാനാകും. അതനുസരിച്ച് നമ്മൾ റിപ്പോർട്ട് കൊടുക്കുകയും പിന്നെ അത് കോടതിയിലേക്ക് പോവുകയും ചെയ്യും".- പത്മകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates