INTERVIEW |'ലീഗ് ആര്‍ക്കു വേണ്ടിയാണോ ഇടപെടുന്നത് അയാള്‍ക്കും അതു ഗുണം ചെയ്യില്ല, വിജയത്തിന്റെ ക്രെഡിറ്റ് ഒരാള്‍ക്കു മാത്രമല്ല'

G Sukumaran Nair
G Sukumaran NairFILE
Updated on
Q

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കാതിരിക്കാന്‍ മുസ്ലിം ലീഗ് ശ്രദ്ധിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. യുഡിഎഫിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അതിജീവനത്തിനും അതാണ് ലീഗ് ചെയ്യേണ്ടതെന്ന് സുകുമാരന്‍ നായര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍, പ്രത്യേകിച്ചും മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലും മറ്റും, ലീഗ് ഇടപെടുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. കോണ്‍ഗ്രസിന് 63 എംഎല്‍എമാരുള്ള സാഹചര്യത്തില്‍ അതത്ര അഭിലഷണീയമാണോ?

A

അതു നല്ലതിനല്ല. ലീഗ് ആര്‍ക്കു വേണ്ടിയാണോ ഇടപെടുന്നത് അവര്‍ക്കും അതു ഗുണം ചെയ്യില്ല.

Q

ലീഗ് ഇത്തരം പ്രവൃത്തികളില്‍നിന്നു വിട്ടു നില്‍ക്കണമെന്ന അഭിപ്രായമുണ്ടോ?

A

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലൊക്കെ ഇടപെട്ട്, യുഡിഎഫ് സര്‍ക്കാരിനെ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന പ്രതീതി ലീഗ് സൃഷ്ടിക്കരുത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

Q

നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരെ ജയിപ്പിക്കാനായിട്ടുണ്ട്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടുന്ന ലീഗിന്റെ നടപടി സംസ്ഥാനത്തെ സാമുദായിക അന്തരീക്ഷത്തിനു കോട്ടം തട്ടിക്കില്ലേ?

A

ഇത്തരം കാര്യങ്ങളില്‍ ലീഗ് ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. വര്‍ഗീയത വളര്‍ത്തുന്നതിനു സാഹചര്യമൊരുക്കുന്ന കാര്യങ്ങളില്‍ ലീഗ് നേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോണ്‍ഗ്രസിന് 63 എംഎല്‍എമാരില്ലേ, അവരുടെ കാര്യം അവര്‍ തീരുമാനിക്കട്ടെ. ആളുകളെ വര്‍ഗീയമായി ചിന്തിക്കുന്നതിന് കളമൊരുക്കുന്ന കാര്യങ്ങള്‍ ലീഗ് ചെയ്യരുത്.

G Sukumaran Nair
'തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, തെരുവിലെ പ്രതിഷേധം അവസാനിപ്പിക്കണം; കെസിയെ എങ്ങനെ തള്ളിക്കളയാന്‍ പറ്റും?'
Q

ഇത്തരം ജാഗ്രതയില്ലാതെ ലീഗ് ചെയ്യുന്ന കാര്യങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലേ?

A

കഴിഞ്ഞ തവണ അഞ്ചാം മന്ത്രി വിവാദമുണ്ടായപ്പോള്‍ രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തു നിയമിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. അതു സ്വീകരിക്കപ്പെടുകയും ചെന്നിത്തലയ്ക്കു ആഭ്യന്തര മന്ത്രിപദം നല്‍കുകയും ചെയ്‌തെങ്കിലും ലീഗ് നിരന്തരം കുഴപ്പങ്ങളുണ്ടാക്കി. തന്നെ ഹിന്ദു മാത്രമായി കാണരുതെന്നും ഏതെങ്കിലും വിഭാഗത്തിന്റെ പ്രതിനിധിയായി ചുരുക്കരുതെന്നും ചെന്നിത്തലയ്ക്കു പരസ്യമായി പറയേണ്ടി വന്നു. ഇതാണ് സാമുദായിക സംഘടനകളുടെ പ്രശ്‌നം. അതുകൊണ്ട് ഇത്തവണ മുഖ്യമന്ത്രിപദത്തിലേക്ക് ആരെയും നിര്‍ദേശിക്കാനില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. ആരെ തെരഞ്ഞെടുത്താലും ഞങ്ങള്‍ക്കു പ്രശ്‌നമില്ല. ലീഗ് ആര്‍ക്കെങ്കിലും വേണ്ടി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കില്‍ അത് അയാള്‍ക്കു തന്നെ ദോഷമാവും.

Q

ഈ വിവാദങ്ങള്‍ പുതിയ സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ഇടിവുണ്ടാക്കിയിട്ടില്ലേ?

A

ജനങ്ങള്‍ ജാതി, മതം, രാഷ്ട്രീയം ഇതിനൊക്കെ അതീതമായി വോട്ടു ചെയ്തിട്ടാണ് യുഡിഎഫിന് ഇത്ര വലിയ വിജയം കിട്ടിയത്. ഈ വിജയം എല്ലാവരുടേതുമാണ്. ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ മാത്രമായി അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനാവില്ല.

Q

ഒരാള്‍ക്കു വേണ്ടി നടത്തുന്ന ഇത്തരം പ്രകടനങ്ങളെയും ആഭ്യന്തര കലഹങ്ങളെയും അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയാത്തത് എന്തുകൊണ്ടാണ്?

A

എനിക്കു തോന്നുന്നു അവര്‍ക്ക് അങ്ങനെയൊരു നിയന്ത്രണമില്ലെന്നാണ്. ഒരാള്‍ ഇങ്ങനെ ചെയ്യുകയും അതിനു ശ്രദ്ധ കിട്ടുകയും ചെയ്താല്‍ മറ്റുള്ളവരും ആ വഴിയേ തന്നെ പോവും. സമ്മര്‍ദ തന്ത്രങ്ങളും ഇടപെടലുകളുമെല്ലാം യുഡിഎഫ് ജയത്തിന്റെ തിളക്കം കെടുത്തുകയാണ്.

Summary

League shouldn’t create impression that it controls UDF: Sukumaran Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com