സാമ്പത്തിക തട്ടിപ്പില്‍ വീണോ?, ഒരു മണിക്കൂറിനുള്ളിൽ പരാതി നല്‍കുക; 'ഗോള്‍ഡന്‍ അവര്‍' നിര്‍ണായകമെന്ന് പൊലീസ്

സാമ്പത്തിക തട്ടിപ്പില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമെന്ന് സൈബര്‍ പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം:സാമ്പത്തിക തട്ടിപ്പില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കുകയാണെങ്കില്‍ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നത് കുറച്ചുകൂടി എളുപ്പമാകും. അതിനാല്‍ ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കുന്ന ആദ്യ ഒരു മണിക്കൂറിനുള്ളില്‍ സാമ്പത്തിക തട്ടിപ്പില്‍ വീണവര്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

പലപ്പോഴും ഗോള്‍ഡന്‍ അവര്‍ കഴിഞ്ഞാണ് ഭൂരിപക്ഷം ആളുകളും പരാതി നല്‍കുന്നത്. ഇത് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കാന്‍, തട്ടിപ്പ് നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കുക വഴി സാധിക്കും. സമയം കൂടുതല്‍ കിട്ടുംതോറും തട്ടിപ്പുകാര്‍ക്ക് രാജ്യത്തിന് വെളിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ കൂടുതല്‍ അവസരം ലഭിക്കും. ഇതിന് പുറമേ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി ചൈന പോലെയുള്ള രാജ്യങ്ങളിലുള്ള അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നതോടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും സൈബര്‍ പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയ കേസുകളില്‍ തട്ടിപ്പിന് ഇരയായ 80 ശതമാനത്തിലധികം ആളുകള്‍ക്കും പണം തിരിച്ചുകിട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയവര്‍ മൊത്തം തട്ടിപ്പിന് ഇരയായവരില്‍ 20 ശതമാനം മാത്രമാണെന്നും സൈബര്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതിദിനം സംസ്ഥാനത്ത് ശരാശരി 60 സൈബര്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. തട്ടിപ്പിന് ഇരയായി ഒരു മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ചാല്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം വീണ്ടെടുക്കാന്‍ ഒരു പരിധി വരെ സാധിക്കും. കാരണം ബാങ്കുകള്‍ക്ക് ഇടയിലും ഇ- വാലറ്റുകളിലേക്കും  പണം കൈമാറാന്‍ സമയമെടുക്കും. ക്ലിയറന്‍സ് സമയം ഒരു മണിക്കൂര്‍ വരെയാണ്. അതിനാല്‍ ഒരു മണിക്കൂറിനുള്ള നടപടി സ്വീകരിച്ചാല്‍ ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കും. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകും. ചൈന പോലെയുള്ള രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറി കഴിഞ്ഞാല്‍ വീണ്ടെടുക്കല്‍ ഒട്ടുമിക്ക കേസുകളിലും സാധ്യമല്ല. കാരണം ഓണ്‍ലൈന്‍ തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളുമായി ഉടമ്പടിയില്ലാത്തതാണ് ഇതിന് കാരണമെന്നും സൈബര്‍ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com