കൊച്ചി; നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസർകോട്ടെ ഗുണ്ട നേതാവ് ജിയയെന്ന് അധോലോക കുറ്റവാളി രവി പൂജാരി. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. എന്നിട്ടും പണം നൽകാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നൽകിയെന്നും രവിപൂജാരി പറഞ്ഞു.
കൂടാതെ രമേശ് ചെന്നിത്തല, പിസി ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു. രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസർകോട്, പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം.
എന്നാൽ രവിപൂജാരിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിയ നിലവിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ജിയയുമായി ബന്ധമുള്ള ഗുണ്ടാ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തും. നടി ലീന മരിയ പോളിന്‍റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്‍റെ പദ്ധതി. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പൊലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. അതിനിടെ രവി പൂജാരിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി കാലാവധി നീട്ടാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates