

ഗുരുവായൂർ: മുഖ്യമന്ത്രി വിഡി സതീശന്റെയും കോൺഗ്രസ് നേതാക്കളുടെയും ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആചാര ലംഘന ആരോപണങ്ങളിലും പരാതികളിലും ഔദ്യോഗിക വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം ഭരണസമിതി രംഗത്ത്. മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനം പൂർണ്ണമായും ക്ഷേത്ര ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണ് നടന്നതെന്നും മറിച്ചുള്ള ആരോപണങ്ങളിൽ യാതൊരുവിധ കഴമ്പുമില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നെയ്യ് വിളക്ക് രസീത് എടുക്കാതെയാണ് മുഖ്യമന്ത്രി അകത്തു കടന്നതെന്ന വാദം തെറ്റാണെന്നും അഞ്ച് നെയ്യ് വിളക്ക് ശീട്ട് കൃത്യമായി ആക്കിയാണ് മുഖ്യമന്ത്രിയും സംഘവും ദർശനം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.
ദേവസ്വം നിയമപ്രകാരം ഒരു നെയ്യ് വിളക്ക് രസീത് എടുത്താൽ അഞ്ചുപേർക്ക് വരെ ഒന്നിച്ച് ദർശനം നടത്താൻ അനുവാദമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ പേരിൽ എടുത്ത ഈ ശീട്ട് ഉപയോഗിച്ച് നാലുപേർ മാത്രമാണ് നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. ദർശന സമയത്ത് സാധാരണക്കാരായ ഭക്തരെ തടയുന്ന യാതൊരുവിധ നടപടികളും ദേവസ്വം അധികൃതരുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒരാളുടെയും ദർശനം ഇതിന്റെ പേരിൽ മുടങ്ങിയിട്ടില്ലെന്നും ഭഗവാന് പായസം കൊണ്ടുപോകുന്ന പ്രത്യേക പൂജാ സമയത്ത് ഏകദേശം 15 മിനിറ്റോളം സാധാരണ ഭക്തർക്കൊപ്പം വരിയിൽ കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കി മടങ്ങിയതെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അവാസ്തവമാണ്. വിവാദത്തിൽ പേര് പരാമർശിക്കപ്പെട്ട കോൺഗ്രസ് നേതാക്കളായ മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ പുനർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും അത് പൂർണ്ണമായും ക്ഷേത്ര നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്
അതേസമയം, അവധി ദിവസങ്ങളിൽ വിഐപി. ദർശനം കർശനമായി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ക്ഷേത്രത്തിലുണ്ടായ തിരക്കിനെക്കുറിച്ച് ദേവസ്വം ചെയർമാൻ എവി ഗോപിനാഥും പ്രതികരിച്ചു. മുഖ്യമന്ത്രിയും സംഘവും മനഃപൂർവ്വം നിയമലംഘനം നടത്തിയതായി തനിക്ക് തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രമേശ് ചെന്നിത്തലയൊഴികെ മറ്റ് കോൺഗ്രസ് മന്ത്രിമാരോ നേതാക്കളോ ക്ഷേത്രത്തിലേക്ക് വരുമെന്ന് ദേവസ്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ സന്ദർശന സമയത്തുണ്ടായ ജനത്തിരക്ക് കാരണം ഒട്ടേറെ സാധാരണ ഭക്തർക്ക് കൃത്യമായി തൊഴാൻ സാധിക്കാതെ മടങ്ങേണ്ടി വന്നതായി അറിഞ്ഞിട്ടുണ്ടെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ തലത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ദേവസ്വം ഗൗരവമായി അന്വേഷിക്കുമെന്നും ചെയർമാർ പറഞ്ഞു.
മുഖ്യമന്ത്രി ഔദ്യോഗികമായി നെയ്യ് വിളക്ക് വഴിപാടോടെയാണ് എത്തിയതെങ്കിൽ അദ്ദേഹത്തിന് ആചാരപരമായി ദർശനം നടത്താൻ പൂർണ്ണ അവകാശമുണ്ട്. അത്തരത്തിലാണോ ദർശനം നടന്നതെന്ന് പരിശോധിക്കും. ഇതിനെല്ലാപ്പുറമെ, ഹൈക്കോടതിയുടെ കർശന വിലക്ക് നിലനിൽക്കുന്ന ക്ഷേത്ര മതിൽക്കെട്ടിനുള്ളിലും ഗോപുര നടയിലും വെച്ച് ചില ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയെ മുൻനിർത്തി 'റീൽസ്' ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ദേവസ്വത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ക്ഷേത്ര സന്നിധിയിലെ ഈ അനധികൃത വീഡിയോ ചിത്രീകരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയർമാൻ എമാധ്യമങ്ങളോട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates