ഹാജിമാരുടെ ശ്രദ്ധക്ക്; ലഗേജ് പരമാവധി 30 കിലോ മാത്രം; നിയന്ത്രണം

ഒരുകാരണവശാലും അനുവദിച്ചതില്‍ നിന്നും കൂടുതല്‍ ഭാരം അനുവദിക്കുകയില്ല.
Hajj passengers will be allowed a maximum of 30 kg of luggage on flights
എയര്‍ ട്രാഫിക് നിയന്ത്രണമുള്ളതിനാല്‍, ചില സര്‍വീസുകള്‍ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
Updated on
1 min read

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് വിമാന സര്‍വീസുകള്‍ക്ക് എയര്‍ ട്രാഫിക് നിയന്ത്രണമുള്ളതിനാല്‍, ചില സര്‍വീസുകള്‍ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അറിയിച്ചു. മെയ് പത്തിന് കോഴിക്കോട് നിന്ന പുറപ്പെടുന്ന ഐഎക്‌സ് 3011, ഐഎക്‌സ് 3031 വിമാനത്തിലെ ഹാജിമാര്‍ക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കൂ (15 കിലോയുടെ രണ്ട് ബാഗ്) ഹാന്റ് ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോയായിരിക്കും.

ഒരുകാരണവശാലും അനുവദിച്ചതില്‍ നിന്നും കൂടുതല്‍ ഭാരം അനുവദിക്കുകയില്ല. ലഗേജില്‍ പുതുതായി വന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ഹാജിമാര്‍ കൃത്യമായി പാലിക്കണമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവരങ്ങള്‍ എയര്‍ലൈന്‍സില്‍ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കും. ഹാജിമാര്‍ക്കുള്ള എല്ലാ നിര്‍ദേശങ്ങളു അവരുടെ ഫ്‌ളൈറ്റിലെ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ മുഖേന അറിയിക്കുന്നതായിരിക്കുമെന്ന് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ഹജ് തീര്‍ഥാടനത്തിനുള്ള ആദ്യ വിമാനം ശനിയാഴ്ച പുലര്‍ച്ചെ 1.10ന് പുറപ്പെടും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തില്‍ 172 പേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്നത്. തീര്‍ഥാടകരില്‍ 77 പേര്‍ പുരുഷന്മാരും 95 പേര്‍ സ്ത്രീകളുമാണ്. സൗദി പ്രാദേശിക സമയം പുലര്‍ച്ചെ 4.35ന് തീര്‍ഥാടക സംഘം അവിടെയെത്തും. അതേദിവസം വൈകിട്ട് 4.30 ന് രണ്ടാമത്തെ വിമാനവും കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഈ വര്‍ഷത്തെ ഹജ് ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ ഹജ് ഹൗസിന്റെ ശിലാസ്ഥാപനവും വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 16,194 പേരാണ് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്ര പോകുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 348 പേരും ഇതില്‍ ഉള്‍പ്പെടും. ആകെ തീര്‍ഥാടകരില്‍ 6,630 പേര്‍ പുരുഷന്മാരും 9,564 പേര്‍ സ്ത്രീകളുമാണ്. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ വഴി 5,393 പേരും കൊച്ചി വഴി 5,990, കണ്ണൂര്‍ വഴി 4,811പേരുമാണ് ഈ വര്‍ഷം യാത്ര പോകുന്നത്. സംസ്ഥാനത്ത് നിന്നുള്ള 24 പേര്‍ ഇതര സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക. മൊത്തം തീര്‍ഥാടകരില്‍ 512 പേര്‍ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ റിസര്‍വ്ഡ് കാറ്റഗറിയില്‍ പെട്ടവരും 2,311 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ നിന്നുളളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com