

കോഴിക്കോട്: ഐസിയു പീഡന കേസ് അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പുനര്‍ നിയമിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നാണ് അനിതയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഇതിൻമേൽ സർക്കാർ ഔദ്യോഗികമായി തന്നെ തീരുമാനം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സാങ്കേതികമായ ചില കാര്യങ്ങള്‍ ഉള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡിഎംഇ റിവ്യൂ പെറ്റീഷന്‍ കോടതിയിൽ ഫയല്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും കോടതി വിധിക്ക് അനുകൂലമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം ഇന്നലെ മേല്‍നോട്ട ചുമതലയില്‍ ഉള്‍പ്പെടെ അനിതയ്ക്ക് വീഴ്ച ഉണ്ടായെന്നാണ് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡിഎംഎയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. അതിജീവിതയായിട്ടുള്ള വ്യക്തിക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ് അന്വേഷണം നടത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും മന്ത്രി പറഞ്ഞിരുന്നു.
അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുനര്‍നിയമനം നല്‍കാൻ മാര്‍ച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവ് ഏപ്രില്‍ ഒന്നിന് നടപ്പിലാകേണ്ടതായിരുന്നു. എന്നാല്‍ നിയമന ഉത്തരവ് ഇതുവരെ സർക്കാർ നൽകിയിട്ടില്ലെന്ന് അനിത പറയുന്നു. നിയമനം വൈകുന്നു എന്ന് ചൂണ്ടികാട്ടി അനിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates