തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ പരീക്ഷകൾ ഈ മാസം 21-ന് ആരംഭിക്കും. പരീക്ഷാ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ ക്രമീകരണങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.
പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികളും ആന്റിജൻ പരിശോധന നടത്തണം. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളിൽ ഇരുത്തും. പരീക്ഷാഹാളിൽ രണ്ടുമീറ്റർ അകലത്തിലാകും വിദ്യാർഥികളെ ഇരുത്തുക.
ഹോസ്റ്റലിലുള്ളവരും വീട്ടിൽനിന്നു വരുന്നവരും തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല. പോസിറ്റീവായ വിദ്യാർഥികളെ തിയറി പേപ്പർ എഴുതാൻ അനുവദിക്കും. എന്നാൽ പ്രാക്ടിക്കലിൽ പങ്കെടുക്കാൻ അനുവാദമുണ്ടാകില്ല. പോസിറ്റീവായവർ 17 ദിവസം കഴിഞ്ഞ് പ്രിൻസിപ്പൽമാരെ വിവരമറിയിക്കണം. ഇവർക്ക് പ്രത്യേകം പ്രാക്ടിക്കൽ പരീക്ഷ നടത്തും.
പരീക്ഷ നടത്തേണ്ട സ്ഥാപനങ്ങൾ കൺടെയ്ൻമെന്റ് സോണിലാണെങ്കിൽ അടിയന്തരമായി സർവകലാശാലയെ അറിയിക്കണം. പരീക്ഷ നടത്താൻ സർക്കാർ പ്രത്യേക അനുമതി നൽകും. കൺടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പോകാം. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കിൽ വാഹനസൗകര്യങ്ങൾ കോളേജ് തന്നെ ഒരുക്കണം.
ജൂലായ് ഒന്നിന് അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകൾ കോളേജ് തുറന്നാലും ഓൺലൈനായിത്തന്നെ നടത്തും. പ്രാക്ടിക്കൽ ക്ലാസുകളും ക്ലിനിക്കൽ ക്ലാസുകളുമാണ് ജൂലായ് ആദ്യം തുടങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates