

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. എറണാകുളത്തിന്റെ കിഴക്കൻ മേഖലകളിലും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലും അതിശക്തമായ മഴയാണ്. പലയിടത്തും ജന ജീവിതം ദുഃസഹമായി. വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. വരുന്ന നാല് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്നു കണ്ണൂർ ചെറുപുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല.
എറണാകുളത്ത് വൈകീട്ടോടെയാണ് വ്യാപകമായി മഴ പെയ്തത്. കൊച്ചി നഗരത്തിലും പെരുമഴപ്പെയ്ത്തായിരുന്നു. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. രാത്രിയിലും മഴ തുടരാനാണ് സാധ്യത.
തിരുവനന്തപുരത്തും മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതോടെ തിരുവനന്തപുരം- തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസപ്പെട്ടു. ഇളവട്ടം ജങ്ഷനു സമീപത്തുള്ള തോട്ടിൽ നിന്നു വെള്ളം റോഡിലേക്ക് കയറി വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഗതാഗതം താറുമാറായത്. ചെറു വാഹനങ്ങൾക്കു പോകാൻ സാധിക്കാതെ സ്ഥിതിയാണ്. വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴിതിരിച്ചു വിടുകയാണ്.
വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ് ഏതാണെന്നും തോട് ഏതാണെന്നും അറിയാത്ത അവസ്ഥ അപകട സാധ്യത വർധിപ്പിക്കുന്നു. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
