

കൊച്ചി: പൊലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പൊലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം.
അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്നത് ജോലിക്ക് തടസ്സമാകും എന്നായിരുന്നു പൊലീസ് നിലപാട്. എല്ലാം രഹസ്യമായി ചെയ്യാനാണോ പൊലീസ് ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിദേശ രാജ്യങ്ങളിൽ പൊലീസ് വാഹനത്തിൽ അടക്കം ക്യാമറയുണ്ടെന്നും പറഞ്ഞു.
ഒരു സ്ഥാനത്തിരുന്ന് താഴെയുള്ളവരെ അസഭ്യം പറയുന്നത് നീതീകരിക്കാനാവില്ല. പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണ്. ഇത്തരം രീതികളെ അതീവ ഗൗരവത്തോടെയെ കാണാനാവൂ. വെല്ലുവിളി നിറഞ്ഞ ജോലിയാണ് പൊലീസിന്റേത്. അത് ഏറ്റെടുക്കാൻ തയ്യാറുള്ളവർ മാത്രമേ പൊലീസ് ജോലി സ്വീകരിക്കാവൂ. ധാർഷ്ട്യമല്ല വിനയമാണ് വേണ്ടത്. മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ? വിളിച്ചാൽ വിവരം അറിയും. - കോടതി വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്വാതന്ത്ര്യം കിട്ടി 75 വർഷം കടന്നിട്ടും കൊളോണിയൽ സംസ്കാരം വെടിയണമെന്ന് പൊലീസിനോട് പറയേണ്ടിവരുന്നത് കഷ്ടമാണ്. മോശം പെരുമാറ്റം പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായിരുന്നുവെന്നു പറയുന്നവർ ജോലിക്ക് യോഗ്യരല്ലെന്നും പറഞ്ഞു. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനൊടുവിൽ എന്തു നടപടിയെടുത്തുവെന്ന് ഡിജിപി റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. വിഷയം ജൂൺ 11ന് വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates