

കൊച്ചി: സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം പത്താം ക്ലാസ് സേ പരീക്ഷ അവസരം നഷ്ടപ്പെട്ട വിദ്യാർഥിക്കു വേണ്ടി മാത്രം പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എം. മുഹമ്മദ് നിഹാദിനായി മാത്രം പരീക്ഷ നടത്താനാണ് ഉത്തരവ്. സേ പരീക്ഷയ്ക്ക് അപേക്ഷ നൽകിയിട്ടും സ്കൂളിൽനിന്ന് കൈമാറാത്തതിനാലാണ് നിഹാദിന് അവസരം നഷ്ടപ്പെട്ടത്. രണ്ട് മാസത്തിനകം അവസരം നൽകണമെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
2020-21 എസ്എസ്എൽസി പരീക്ഷയിൽ ഫിസിക്സ് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും നിഹാദ് പാസായിരുന്നു. തുടർന്നാണ് സേ പരീക്ഷയ്ക്ക് അപേക്ഷ നൽകിയത്. ഫീസടച്ച ചെലാൻ അടക്കം സ്കൂളിൽ ഏൽപ്പിച്ചു. എന്നാൽ ഓഗസ്റ്റ് 17-ന് നടന്ന പരീക്ഷ എഴുതാനായി എത്തിയപ്പോൾ പട്ടികയിൽ പേരില്ലാത്തതിനാൽ എഴുതാൻ കഴിഞ്ഞില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒരു വിദ്യാർഥിക്കു വേണ്ടി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്. തുടർന്നാണ് നിഹാദിന്റെ പിതാവ് നൗഷാദ് മുക്കാലിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates