

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കോടതി അലക്ഷ്യമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ് തിരുത്താന്‍ ആവശ്യപ്പെട്ടത്. തെറ്റു തിരുത്തുകയാണ് വേണ്ടത്. അല്ലാതെ കോടതി അലക്ഷ്യം ഇല്ലെന്ന് സര്‍ക്കാരിന് വാദിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ എംഡി കെ എ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ കോടതി അലക്ഷ്യം ഇല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഉണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മുമ്പ് സര്‍ക്കാര്‍ തന്നെ ഇക്കാര്യം സമ്മതിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കശുവണ്ടി അഴിമതിയില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതു ചോദ്യം ചെയ്തുള്ള ഹര്‍ജി അടുത്ത മാസം എട്ടിന് പരിഗണിക്കാനായി മാറ്റി.
മുൻ സർക്കാർ ഉത്തരവുകൾ യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നാണ് വ്യവസായ വകുപ്പ് സെക്രട്ടറി സത്യവാങ്മൂലത്തിൽ ആവർത്തിച്ചത്. അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി. 2006 മുതൽ 2015 കാലഘട്ടത്തിൽ കശുവണ്ടി വാങ്ങിയത് സ്‌റ്റോർ പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ല. തോട്ടണ്ടി സീസണൽ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ സർക്കാർ തന്നെയാണ് അനുമതി നൽകിയതെന്നുമാണ് സർക്കാരിന്റെ വാദം.
പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ഇറക്കുമതി വഴി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനാണ് ബോർഡ് ശ്രമിച്ചത്. ഇതിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചു, ഇത് കൃത്യവിലോപമോ വഞ്ചനയോ അല്ല. തോട്ടണ്ടി ഇറക്കുമതി ചെയ്യാനുളള തീരുമാനം വ്യവസായ ധനകാര്യ വകുപ്പുകളും ട്രേഡ് യൂണിയുകളും ഐക്യകണ്‌ഠേന എടുത്തതാണ്. ഫണ്ട് വകമാറ്റിയതിനോ നടപടി ക്രമങ്ങളിലോ ക്രമക്കേട് നടന്നതായി തെളിവില്ല. പ്രോസിക്യൂട്ട് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ സിബിഐയുടെ പക്കലില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates