

കൊച്ചി: വിദ്യാര്‍ഥിയെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കി വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റുകയാണെനന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ടിസിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ മാതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സ്‌കൂള്‍ മാറ്റം ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം വളരെയേറെ ഭയപ്പെടുത്തുന്നതാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന ഇതേ വസ്ത്രം ധരിക്കുന്ന തന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള കടുത്ത വിദ്വേഷമാണ് വിദ്യാര്‍ഥിയോട് ഈ രീതിയില്‍ പെരുമാറിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. കുട്ടികളെ തുടര്‍പഠനത്തിനായി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ക്കുമെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരുപം-
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാൻ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നൽകാനാവൂ എന്നാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിലാണ് ഞങ്ങൾ കുട്ടികളെ ചേർക്കുന്നത്. ആ സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കൾ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates