

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയ്ക്ക് പിന്നാലെ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കാനായി മാറ്റി വച്ചു. അതിനു മുൻപ് പൊലീസ് വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു വ്യക്തമാക്കിയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.
അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്.
ഹണി റോസിന്റെ പരാതിയിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നു രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. പരാതിയിൽ അറസ്റ്റ് മുന്നിൽ കണ്ടാണ് ഹർജിയെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ രാഹുൽ ഈശർ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതിയിൽ പറഞ്ഞത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സമൂഹ മാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപകം പ്രചാരണവുമുണ്ടായി.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ടു പോയത്. പൊതുബോധം തനിക്കെതിരെയാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നും ഹണി റോസ് ആവശ്യപ്പെട്ടു. രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളടക്കം നൽകിയാണ് നടിയുടെ പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates