

തൃശൂർ: രാജ്യം പാചകവാതകക്ഷാമത്തിൽ ബുദ്ധിമുട്ടുന്നതിനിടെ, തൊഴിലാളികളുടെ അശ്രദ്ധയെത്തുടർന്ന് വൻ വാതകച്ചോർച്ച. മണലി-മടവാക്കര റോഡിനുസമീപം കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിലാണ് വൻചോർച്ചയുണ്ടായത് . ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബിപിസിഎൽ) പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികളാണ് എട്ടുമീറ്റർ അപ്പുറത്തുള്ള ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചത്. ഇതേത്തുടർന്ന് വൻ വാതകചോർച്ചയാണ് ഉണ്ടായത്.
അഗ്നിരക്ഷാസേന വെള്ളം പമ്പുചെയ്താണ് വാതകം പരക്കുന്നത് നിയന്ത്രിച്ചത്. പൈപ്പിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടുവാൽവുകളും അടച്ചെങ്കിലും അതിനിടയിലെ വാതകം ചോർന്നുപോയിക്കൊണ്ടിരിക്കയാണ്. ഇത് മുഴുവൻ പുറത്തുപോയശേഷമേ ചോർച്ചയുണ്ടായ ഭാഗം അറ്റകുറ്റപ്പണി ചെയ്യാനാകൂവെന്നാണ് അധികൃതർ പറയുന്നത്. പാലക്കാട്ടുനിന്ന് സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.
വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിൻഡറിലുള്ളതിന് തുല്യമായ വാതകമാണ് നഷ്ടമാകുന്നത്. 900 ടൺ വാതകം നഷ്ടപ്പെടുന്നു എന്നാണ് ഫയർഫോഴ്സിന്റെ വിലയിരുത്തൽ. വാതകച്ചോർച്ചയെത്തുടർന്ന് സമീപത്തെ വീടുകളിൽ തീ കത്തിക്കുന്നതും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിച്ചു. മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. പെട്രോൾ പൈപ്പ് ലൈൻ ഉദ്യോഗസ്ഥർ തെറ്റായി ലൊക്കേഷൻ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാൻ കാരണമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates