

ആലുവ: മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ചുമത്തിയതിനെ തുടർന്ന് ആലുവ - മാഞ്ഞാലി റൂട്ടിലോടുന്ന 'ലിറ്റിൽ ഫ്ലവർ' ബസുടമ ഡേവിസ് വേറിട്ട പ്രതിഷേധവുമായി രംഗത്ത്. പിഴത്തുക അടയ്ക്കാൻ ഓരോരുത്തരോടും ഒരു രൂപ വീതം സാമ്പത്തിക സഹായം ചോദിച്ചാണ് ഇദ്ദേഹത്തിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസം ട്രിപ്പ് ഒഴിവാക്കിയെന്ന കാരണത്താൽ ലിറ്റിൽ ഫ്ലവർ ബസിന് 7500 രൂപ പിഴ അടയ്ക്കാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെയുള്ളവരോട് ഒരു രൂപ വീതം സഹായം തേടിയുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പണം നൽകാനുള്ള ക്യൂആർ കോഡ് സഹിതമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പ്രിയദർശിനി പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിൽ സർവീസ് തുടങ്ങിയതോടെ ലിറ്റിൽ ഫ്ലവർ ഉൾപ്പെടെയുള്ള സ്വകാര്യ ബസുകളിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തിരക്കില്ലാത്ത സമയങ്ങളിൽ നഷ്‌ടം ഒഴിവാക്കാൻ മറ്റൊരു ബസായ 'വേളാങ്കണ്ണി മാതാ'യുമായി സഹകരിച്ച് ഇടവിട്ട് ട്രിപ്പ് നടത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് 2.30 നുള്ള ട്രിപ്പ് ലിറ്റിൽ ഫ്ലവർ നിർത്തലാക്കിയിരുന്നു. ഈ ട്രിപ്പ് മുടങ്ങിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് 7500 രൂപയുടെ പിഴ ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates