കൊച്ചി; അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവർക്കു ഇന്നു കൂടി മാറ്റാൻ അവസരം. അടുത്ത ദിവസം മുതൽ ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവും. കാർഡ് മാറ്റാത്ത അനർഹർക്കെതിരെ പിഴയും ക്രിമിനൽ നടപടികളുമെടുക്കാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം.
പിഴയോ ശിക്ഷയോ ഇല്ലാതെ മുൻഗണന കാർഡുകൾ (പിങ്ക്, മഞ്ഞ) മാറ്റുന്നതിനുള്ള സമയം ഇന്നു കൂടിയാണു അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതൽ മുൻഗണന കാർഡുകൾ കൈവശം വച്ച് അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും ഏത് ദിവസം മുതലാണോ അനർഹമായി വാങ്ങിക്കൊണ്ടിരുന്നത് അന്നു മുതലുള്ള അതിന്റെ വിപണി വില പിഴയായി ഈടാക്കും. ഒപ്പം നിയമ നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യും.
ഇത്തരം കാർഡുടമ ഉദ്യോഗസ്ഥരാണെങ്കിൽ വകുപ്പു തല നടപടി എടുക്കും. കൂടാതെ ക്രിമിനൽ കുറ്റവും ചുമത്തും. നിശ്ചിത കാലാവധിക്കകം കാർഡ് മാറ്റാത്തവരെ കണ്ടെത്താൻ ജൂലൈ ഒന്നു മുതൽ പരിശോധനകളും നടത്തും. കാർഡു മാറ്റാനായുള്ള അപേക്ഷ നേരിട്ടോ ഇ മെയിലൂടെയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിലേക്കോ താലൂക്ക് സപ്ലൈ ഓഫിസറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്കോ അറിയിക്കാം.
സർക്കാർ / അർധ സർക്കാർ / പൊതുമേഖലാ / സഹകരണ മേഖല ഉദ്യോഗസ്ഥർ, പെൻഷനർ, ആദായ നികുതി അടയ്ക്കുന്നവർ, മാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെയുള്ള നാലു ചക്ര വാഹനം എന്നിവ ഉള്ളവർക്കും മുൻഗണന കാർഡുകൾക്ക് അർഹതയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates