

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഒക്ടോബർ ഒന്നുമുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും.
ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ആയിരുന്നത് ഇപ്പോൾ 1000 രൂപയാക്കി. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയും നൽകണം. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയർത്തി. രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസം തോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം.
പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ല. രജിസ്‌ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയർത്തി. ഇരുചക്രവാഹനങ്ങൾ- 400, ഓട്ടോറിക്ഷ-കാറുകൾ-മീഡിയം ഗുഡ്‌സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും. യഥാക്രമം 500 മുതൽ 1500 വരെ ഈടാക്കും.
15 വർഷത്തിലധികം പഴക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് ത്രീവീലർ- 3500, കാർ- 7500, മീഡിയം പാസഞ്ചർ-ഗുഡ്‌സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്. ഇതിനുപുറമേ ഫിറ്റ്‌നസ് സെന്ററിന്റെ ഫീസും നൽകണം. സ്വകാര്യ ബസ്സുടമകൾക്ക് വലിയ തിരിച്ചടിയാണ് ഇതിലൂടെ നേരിടേണ്ടി വരിക.
ബസുകളുടെ ആയുസ്സ് 20 വർഷമായി ഉയർത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വർഷത്തിലധികം പഴക്കമുള്ള 2500 ബസുകൾ ഓടുന്നുണ്ട്. ഇവയ്ക്ക് ഓരോവർഷവും ഫിറ്റ്‌നസ് പരിശോധന വേണ്ടിവരും. ഫിറ്റ്നസ് മുടങ്ങിയാൽ ദിവസം 50 രൂപവീതം പിഴ നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates